Wednesday, 14 September 2016

കാവേരി തര്‍ക്കം: ഇന്ന് റെയില്‍ ബന്ദ്, സമ്മതിക്കില്ലെന്ന് പോലീസ്...കര്‍ണാടക വീണ്ടും സംഘര്‍ഷത്തിലേക്ക്



ബെംഗളൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഇന്ന് (സെപ്തംബര്‍ 15, വ്യാഴാഴ്ച) റെയില്‍ ബന്ദിന് ആഹ്വാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 1 ലക്ഷത്തോളം പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയാനെത്തുമെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടയാനാണ് പദ്ധതി.

കന്നഡ ഒക്കൂട്ട സമിതി നേതാവായ വാട്ടാള്‍ നാഗരാജാണ് റെയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിവിധ കന്നഡ സംഘടനകളും നാഗരാജിന് പിന്തുണയുമായി രംഗത്തുണ്ട്. സമാധാനപരമായി തീവണ്ടികള്‍ തടയുകയാണ് തങ്ങളുടെ ഉദ്ദേശമെന്ന് ഇവര്‍ പറയുന്നു. സമരം ശക്തമായാല്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിക്കും എന്നാണ് അറിയുന്നത്. ട്രെയിനുകള്‍ വൈകിയോടാന്‍ സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്തിന്റെ ഒരുഭാഗത്തും തീവണ്ടികള്‍ തടയാന്‍ അനുവദിക്കില്ലെന്ന് റെയില്‍വേ പോലീസ് അറിയിച്ചിട്ടുണ്ട്. തീവണ്ടികള്‍ കൃത്യസമയത്ത് തന്നെ ഓടും, സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. റെയില്‍വേ ബന്ദ് സംബദ്ധിച്ച വാര്‍ത്തകള്‍ കണ്ട് തെറ്റിദ്ധരിക്കരുത്. വിവരങ്ങള്‍ അറിയാണ്‍ 1800 425 1363 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിക്കാവുന്നതാണ്.

തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ബെംഗളൂരു സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ബുധനാഴ്ച ബി എം ടി സി ബസ്സുകളും കെ എസ് ആര്‍ ടി സി ബസ്സുകളും സര്‍വ്വീസ് നടത്തി നഗരം ഇപ്പോഴും കനത്ത പോലീസ് സുരക്ഷയിലാണ്. 16 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിലവിലുണ്ടായിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. കാവേരി പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ മണ്ഡ്യയിലും മൈസൂരിലും സ്ഥതിഗതികള്‍ ശാന്തമായിരുന്നു.

No comments:

Post a Comment