Friday, 16 September 2016

അവിഹിത ആരോപിച്ച്‌ സദാചാര പൊലീസ് ചമഞ്ഞു ചെന്നപ്പോള്‍ മുളകുപൊടി എറിഞ്ഞ് ഓടിച്ചതിന്റെ പ്രതികാരമായി രണ്ടു വര്‍ഷത്തിനു ശേഷം കൊലപാതകം: ചിറ്റാറില്‍ വിനോദെന്ന ചെറുപ്പക്കാരനെ മര്‍ദിച്ചുകൊന്ന സംഘം പിടിയില്‍



പത്തനംതിട്ട: രണ്ടു വര്‍ഷം മുന്‍പുണ്ടായ സംഭവത്തിനു കാത്തിരുന്ന് പ്രതികാരം ചെയ്ത യുവാക്കള്‍ കൊലക്കുറ്റത്തിന് അറസ്റ്റില്‍. അവിഹിത ബന്ധം ആരോപിച്ച്‌ യുവാവിനെ പിന്തുടര്‍ന്ന് സദാചാരപ്പൊലീസ് ചമഞ്ഞ് വിരട്ടാന്‍ ശ്രമിച്ചപ്പോള്‍ മുളകുപൊടി എറിഞ്ഞ് ഓടിച്ചതിന്റെ പ്രതികാരമായി യുവാവിനെ തിരുവോണ നാളില്‍ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചിറ്റാര്‍ കൊടുമുടി കൃഷ്ണവിലാസം വിനോദാ(53)ണ് തിരുവോണനാളില്‍ നടുറോഡില്‍ മര്‍ദനമേറ്റ് മരിച്ചത്. കൊലക്കേസില്‍ കൊടുമുടി പള്ളിപ്പറമ്ബില്‍ ആനന്ദന്റെ മകന്‍ അഖില്‍ ആനന്ദ് (27), മേപ്പുറത്ത് സന്തോഷിന്റെ മകന്‍ അഖിലേഷ് (20), തടത്തില്‍ രാമചന്ദ്രന്റെ മകന്‍ ടി.ആര്‍ രഞ്ജുമോന്‍(25), തടത്തില്‍ പ്രഭാകരന്റെ മകന്‍ ടി.പി.
രവി (49) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു വര്‍ഷം മുമ്ബ് പ്രതികളായ അഖില്‍ ആനന്ദന്‍, അഖിലേഷ്, രഞ്ജുമോന്‍ എന്നിവരും കൊടുമുടി സ്വദേശി അനീഷും ചേര്‍ന്ന് വിനോദുമായി ഏറ്റുമുട്ടിയിരുന്നു. ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചു കഴിയുന്ന വിനോദ് ഒരു സ്ത്രീയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇത് പിടികൂടാന്‍ സദാചാരപ്പൊലീസ് ചമഞ്ഞ് എത്തിയ പ്രതികളെ അന്ന് വിനോദും ഒപ്പമുള്ള സ്ത്രീയും ചേര്‍ന്ന് മുളകുപൊടി വിതറി അടിച്ച്‌ ഓടിച്ചിരുന്നു. അതിന്റെ പ്രതികാരത്തിനായി തക്കം പാര്‍ത്തിരിക്കുകയായിരുന്നു പ്രതികള്‍.

കഴിഞ്ഞ ഒമ്ബതുവര്‍ഷമായി കൊടുമുടിയിലെ വീടുമായി ബന്ധമില്ലാതിരുന്ന വിനോദ് അമ്മയെ കാണാനാണ് തിരുവോണ ദിവസം ഇവിടെ എത്തിയത്. വരുന്ന വഴിക്ക് വിനോദ് സുഹൃത്തും കുഴല്‍കിണര്‍ കരാറുകാരനുമായ രവിയുടെ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഒരു കുപ്പി മദ്യം എടുത്തു കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ രവി വിനോദിനെ വിളിച്ചു വരുത്തി. ഇവര്‍ തമ്മില്‍ മദ്യത്തിന്റെ പേരില്‍ ഒരു മണിക്കൂറോളം കൊടുമുടി ജങ്ഷനില്‍ വാക്കുതര്‍ക്കമുണ്ടായി.

താന്‍ എടുത്തതിനു പകരം ചിറ്റാറില്‍ പോയി മദ്യം വാങ്ങി വരാമെന്നുപറഞ്ഞ് ബൈക്കില്‍ വിനോദ് പോയി. ഈ സമയം പടയണിപ്പാറ ജങ്ഷനിലുണ്ടായിരുന്ന അഖിലും അഖിലേഷും രഞ്ജുമോനും അനീഷും ചേര്‍ന്ന് വിനോദിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അവശനായ വിനോദിനെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ തുനിഞ്ഞപ്പോള്‍ തടസപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തു വച്ചു തന്നെ വിനോദ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അനീഷ് കൂടി പിടിയിലാകാനുണ്ട്.

No comments:

Post a Comment