Thursday, 15 September 2016

ഗോവിന്ദച്ചാമിയുടേത് 7 വര്‍ഷം തടവല്ല, ജീവപര്യന്തം; മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കാന്‍ കാരണം



ദില്ലി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് ലഭിച്ചത് ജീവപര്യന്തം തടവ്. സുപ്രീം കോടതി ഗോവിന്ദച്ചാമിയുടെ ജീവപര്യന്തവും വധശിക്ഷയും റദ്ദാക്കി 7 വര്‍ഷം മാത്രം തടവു നല്‍കിയെന്നായിരുന്നു, വിധി വന്നതുമുതല്‍ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, വിധിപകര്‍പ്പ് ലഭിച്ചതോടെയാണ് ജീവപര്യന്തം നിലനില്‍ക്കുന്നതായി വ്യക്തമായത്.

ഹൈക്കോടതിയുടെ ജീവപര്യന്തം തടവുശിക്ഷ സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. എന്നാല്‍, പിടിഐ ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ മാധ്യമങ്ങളും 7 വര്‍ഷം തടവ് എന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
16 മാസം കഴിഞ്ഞാല്‍ ഗോവിന്ദച്ചാമി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടും ചെയ്തു. കോടതിവിധിയിലെ അവസാന പാരഗ്രാഫ് മാത്രമാണ് ഓപ്പണ്‍ കോടതിയില്‍ വായിച്ചത്. ഇതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്നാണ് സൂചന.

ഐപിസി 302 റദ്ദാക്കിക്കൊണ്ട് പകരം 325 വകുപ്പിന്റെ ശിക്ഷയായ 7 വര്‍ഷത്തെ തടവിനെ കുറിച്ചാണ് അവസാന പാരഗ്രാഫില്‍ പരാമര്‍ശമുള്ളത്. ഹൈക്കോടതിയില്‍ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ ശരിവെക്കുകയും ചെയ്യുന്നു എന്ന കാര്യം പതിമൂന്നാമത്തെ പാരഗ്രാഫിലാണ് പറയുന്നത്. ഇത് പിന്നീടാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്.

7 വര്‍ഷത്തെ തടവുമാത്രമാണ് ഗോവിന്ദച്ചാമിക്ക് ലഭിച്ചതെന്ന റിപ്പോര്‍ട്ടിനെ അധികരിച്ചായിരുന്നു പിന്നീട് മാധ്യമങ്ങളിലെ എല്ലാ പ്രതികരണങ്ങളും. മന്ത്രിമാര്‍ക്കിടയിലും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ഈ വാര്‍ത്ത രോഷത്തിനിടയാക്കി. എന്നാല്‍, ജീവപര്യന്തം തടവ് ലഭിച്ചവിവരം വൈകിട്ടോടെ പുറത്തുവന്നതിനുശേഷമാണ് ക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതിക്കെതിരായ വിധിയില്‍ അല്‍പമെങ്കിലും ആശ്വാസമായത്.

No comments:

Post a Comment