Friday, 16 September 2016

മുന്‍ ഇടതുഭരണ സമിതിയുടെ സ്പോര്‍ട്സ് ലോട്ടറി ക്രമക്കേടില്‍ത്തട്ടി സിപിഎം- ജേക്കബ് തോമസ് ബന്ധം ഉലയുമോ? ആരാണ് പ്രതിക്കൂട്ടില്‍

തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ ലോട്ടറിക്കേസില്‍ സിപിഎം ഉന്നതനേതാവിനെ പ്രതിയാക്കി വിജിലന്‍സ് കേസ് എടുക്കേണ്ട സാഹചര്യം രൂപപ്പെട്ടതോടെ വിജിലന്‍സ് ആശയക്കുഴപ്പത്തില്‍. സിപിഎമ്മും മുഖ്യമന്ത്രിയും അതിനേക്കാള്‍ വലിയ പ്രതിസന്ധിയില്‍.

സ്പോര്‍ട്സ് ലോട്ടറിയുമായി ബന്ധപ്പെടുത്തി മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് മുന്‍ സര്‍ക്കാരിനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ത്വരിത പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ നേതൃത്വത്തിനു നേരെയാണ് ക്രമക്കേടുകള്‍ വിരല്‍ ചൂണ്ടുന്നത്.

ഈ പ്രശ്നത്തില്‍ത്തട്ടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള നല്ല ബന്ധം തകരരുതെന്നാണ് അദ്ദേഹവും മുഖ്യമന്ത്രിയും ആഗ്രഹിക്കുന്നതെന്നാണു വിവരം. എന്നാല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ലോട്ടറിക്കേസിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമുണ്ടാകരുതെന്നും മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.

മുന്‍ മന്ത്രിമാരായ കെ എം മാണി, കെ ബാബു, വിവിധ പൊതുമേഖലാ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ക്കെതിരേ ശക്തമായ അഴിമതിവിരുദ്ധ കേസുകളുമായി മുന്നോട്ടു പോകുന്നതിനിടെ സിപിഎമ്മിനു വേണ്ടി ആരെയെങ്കിലും രക്ഷിക്കേണ്ടി വരുന്നത് തന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് ജേക്കബ് തോമസിന് അറിയുകയും ചെയ്യാം.

അഞ്ജു ബോബി ജോര്‍ജിന്റെ കത്ത് വിജിലന്‍സിന് കൈമാറിയിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പോയത്. അതില്‍ ചൂണ്ടിക്കാട്ടിയ വിവിധ ക്രമക്കേടുകളേക്കുറിച്ച്‌ വിജിലന്‍സ് ത്വരിത പരിശോധന നടത്തിയതാകട്ടെ ഈ സര്‍ക്കാര്‍ വന്നശേഷവും.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുത്തില്ലെങ്കിലും വിജിലന്‍സിനു കിട്ടിയ ഉത്തരവാദിത്തമുള്ള പരാതികളിലെല്ലാം ത്വരിത പരിശോധന നടത്തുക എന്ന രീതിയുടെ ഭാഗമായി ജേക്കബ് തോമസ് സ്വമേധയാ പരിശോധനയ്ക്കു വിടുകയായിരുന്നു. ഓരോ ആരോപണവും വിശദമായി പരിശോധിച്ചു. ലോട്ടറിയുമായി ബന്ധപ്പെട്ടു ക്രമക്കേടുകള്‍ ഉണ്ടായി എന്നാണത്രേ പ്രഥമദൃഷ്ട്യാ മനസിലായത്.

സ്വാഭാവികമായും അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഉള്‍പ്പെടെ പ്രതിസ്ഥാനത്താവുന്ന അന്വേഷണമാണ് ഇനി നടക്കേണ്ടത്. അദ്ദേഹത്തെ കൈവിടാന്‍ പാര്‍ട്ടി ഒരുക്കവുമല്ല. ഈ ആശയക്കുഴപ്പത്തെ എങ്ങനെ മറികടക്കും എന്നതാണ് വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്. ക്രമക്കേടുകള്‍ നടന്നിട്ടില്ല എന്നും ബജ്ഡറ്റ് വിഹിതം കിട്ടാതെ വന്നപ്പോള്‍ ലോട്ടറിയുടെ പണം സ്പോര്‍ട്സ് കൗണ്‍സിലിനു വേണ്ടി ചെലവഴിച്ചുവെന്നേയുള്ളു എന്നുമാണ് മുന്‍ പ്രസിഡന്റ് ടി പി ദാസന്‍ നേരത്തേ മാധ്യമങ്ങളോടു പറഞ്ഞത്.

അന്വേഷണം നടത്തി അത് വ്യക്തമാക്കാന്‍ സാധിച്ചാല്‍ പ്രതിസന്ധിയില്‍ നിന്നു തലയൂരാന്‍ സാധിക്കുമെന്നു പാര്‍ട്ടിയും മുഖ്യമന്ത്രിയും കണക്കുകൂട്ടുന്നു. എന്നാല്‍, അന്വേഷണത്തില്‍ കണ്ടെത്തുന്നത് അതല്ലെങ്കില്‍ എന്തു ചെയ്യും
എന്നത് പാര്‍ട്ടിയെയും പിണറായിയെയും അലട്ടുകയും ചെയ്യുന്നു.

ഇക്കാര്യത്തില്‍ അന്വേഷണം വേണ്ട എന്ന് ജേക്കബ് തോമസിനെ വിലക്കാന്‍ അവര്‍ ഒരുക്കവുമല്ല. അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നതും അഴിമതിക്കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണ് എന്ന വിമര്‍ശനം ഉയരാനുള്ള സാധ്യതയും അവര്‍ക്കു മുന്നിലുണ്ട്.

No comments:

Post a Comment