Friday, 16 September 2016

പ്രധാനമന്ത്രിയുടെ കാമ്ബയിനും രക്ഷയായില്ല; ഇരട്ടപെണ്‍കുട്ടികള്‍ ഉപേക്ഷിച്ച നിലയില്‍



ചണ്ഡീഗഡ്: ഭ്രൂണഹത്യയും പെണ്‍കുട്ടികള്‍ക്കെതിരായ പീഡനങ്ങളും മറ്റും വര്‍ധിച്ചുവരുന്നത് തടയാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യപ്രകാരം ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന കാമ്ബയിന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കാമ്ബയിന്‍ അവതരിച്ച്‌ 20 മാസത്തിനുശേഷവും ഇതിന് കാര്യമായ ഫലമുണ്ടായില്ലെന്ന് ഉത്തരേന്ത്യയില്‍ നിന്നുള്ള ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഹരിയാനയിലെ പാനിപ്പത്തില്‍ ഇരട്ടകളായ രണ്ട് പെണ്‍കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ടത്.
ടവ്വലില്‍ പൊതിഞ്ഞനിലയിലായിരുന്നു ഒരു വീടിനരികെ നിന്നും കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ നിക്ഷേപിച്ച ബാസ്കറ്റില്‍ 5,000 രൂപയും പാല്‍ക്കുപ്പിയും ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു. 2-3 ദിവസം മാത്രം പ്രായമായ കുട്ടികളെയാണ് ഉപേക്ഷിച്ചത്.

വീടിന് പുറത്ത് കുട്ടികളെ ഉപേക്ഷിച്ചശേഷം വീട്ടുകാരെ ഉണര്‍ത്താന്‍ ബെല്ലടിച്ചശേഷം അജ്ഞാതന്‍ സ്ഥലംവിടുകയായിരുന്നു. വീട്ടുടമസ്ഥന്‍ ദിനേഷ് ദാഹിയയും അയല്‍ക്കാരനും ചേര്‍ന്നാണ് പോലീസിനെ വിവരം അറിയിക്കുന്നത്. പോലീസ് എത്തി കുട്ടികളെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ക്ക് ഭാരക്കുറവുണ്ടെങ്കിലും ആരോഗ്യമുള്ളവരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടികളെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. വിലകൂടിയ ടവ്വലും പണവും കണ്ടെത്തിയതിനാല്‍ പണക്കാരുടെ വീട്ടിലെ കുട്ടികളാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. രണ്ടുകുട്ടികളും പെണ്‍കുട്ടികളായതോടെ ഉപേക്ഷിച്ചതാണെന്നാണ് സൂചന. കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പഞ്ചകുളയിലെ അബോര്‍ഷന്‍ സെന്ററിലേക്ക് മാറ്റാനാണ് തീരുമാനം.

No comments:

Post a Comment