Sunday, 18 September 2016

ഈ 17കാരിയെ കണ്ടെത്താന്‍ സഹായിക്കുമോയെന്ന് ചോദിച്ച്‌ പൊലീസ് ഫേസ്ബുക്കില്‍; താന്‍ ബെഡ്റൂമില്‍ തന്നെയുണ്ടെന്ന് പെണ്‍കുട്ടിയുടെ കമന്റ്



ക്യൂന്‍സ്ലാന്‍ഡ് പൊലീസ് ഇപ്പോള്‍ കടുത്ത നാണക്കേടിലായിരിക്കുകയാണ്. എറിയന്‍ തോംസന്‍ എന്ന 17കാരിയെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ സഹിതം പോസ്റ്റിടുകയായിരുന്നു ഇവിടുത്തെ പൊലീസ്. എന്നാല്‍ താന്‍ ബെഡ്റൂമില്‍ തന്നെയുണ്ടെന്ന് കമന്റിട്ട് സാക്ഷാല്‍ എറിയന്‍ തന്നെ രംഗത്തെത്തിയതോടെയാണ് ക്യൂന്‍സ് ലാന്‍ഡ് പൊലീസ് നാണക്കേടിലായിരിക്കുന്നത്.

പൊലീസ് ഈ പോസ്റ്റിട്ടതിനെ തുടര്‍ന്ന് നിരവധി യൂസര്‍മാര്‍ ദുഃഖം രേഖപ്പെടുത്തിയും സഹായസന്നദ്ധത രേഖപ്പെടുത്തിയും പ്രതികരിച്ചിരുന്നു.
അതിനിടയിലാണ് തന്നെ കാണാതായിട്ടില്ലെന്ന് വെളിപ്പെടുത്തി ഈ പെണ്‍കുട്ടി തന്നെ രംഗത്തെത്തിയിരുന്നത്. താന്‍ വീട്ടിലെ ബെഡ്റൂമില്‍ സുഖമായി ഇരിക്കുന്നുണ്ടെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് പൊലീസ് ഇത്തരത്തില്‍ പോസ്റ്റിട്ടതെന്നുമായിരുന്നു എറിയന്റെ പ്രതികരണം.

തന്നെ കാണാതായിട്ടില്ലെന്നും ഇത് അമിതമായ പ്രതികരണമാണെന്നും താന്‍ സഹോദരിക്കൊപ്പം വീട്ടിലെ കിടപ്പ് മുറിയിലിരിക്കുന്നുണ്ടെന്നുമായിരുന്നു പെണ്‍കുട്ടി പ്രതികരിച്ചിരുന്നത്. എന്നാല്‍ തന്നെ കാണാതായിട്ടില്ലെന്ന് പെണ്‍കുട്ടി കമന്റിലൂടെ വ്യക്തമാക്കിയിട്ടും പ്രസ്തുത പോസ്റ്റ് നീക്കം ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഒരു പൊലീസ് ഓഫീസര്‍ക്ക് ഇക്കാര്യം നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്നും അതിനാല്‍ പെണ്‍കുട്ടി സ്റ്റേഷനിലേക്ക് വരണമെന്നുമായിരുന്നു പൊലീസ് പിന്നീട് നിര്‍ദേശിച്ചത്. പെണ്‍കുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയെന്നാണ് ക്യൂന്‍സ് ലാന്‍ഡ് പൊലീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിചിത്രമായ പോസ്റ്റ് ഫേസ്ബുക്ക് യൂസര്‍മാര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്. 800 പ്രാവശ്യമാണീ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുതല്‍ ഇടിവിലേക്ക്



ദുബായ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുതല്‍ ഇടിവിലേക്ക് നീങ്ങുന്നു. ബാരലിന് 45.77 ഡോളറിലേക്കു വരെ എത്തി രണ്ടാഴ്ചത്തെ ഏറ്റവും വലിയ നിലയിലാണ് വില ഇപ്പോഴുള്ളത്. വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തിയേക്കുമെന്ന ആശങ്കയിലാണ് വിലയിടിവ് തുടരുന്നത്. 45 ഡോളറിന് താഴേക്ക് വില എത്താനുള്ള സാധ്യതയും നിലവിലുണ്ട്.ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിച്ചതും ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളിലെ ഉല്‍പാദനം വര്‍ധിച്ചതുമാണ് പുതിയ ഇടിവിന് കാരണം.
കഴിഞ്ഞ ഒരാഴചയ്ക്കിടെ എണ്ണവില ഒമ്ബത് ശതമാനമാണ് ഇടിഞ്ഞത്. അടുത്ത ഒരു വര്‍ഷത്തിനിടെ എണ്ണവില അമ്ബതു ഡോളറിന് മുകളില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് മാര്‍ക്കറ്റ് വിദ്ഗധരുടെ അഭിപ്രായം.എണ്ണവിലയിടിവ് എത്രനാള്‍ തുടരുന്നുവോ അത്രയും കാലം വികസ്വര വിപണികളിലെ നിക്ഷേപം കൂറച്ച്‌ കൊണ്ടുവരാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ മുന്നേറ്റത്തിന് ഇത് വേഗം കുറയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാജ്യമായ ഇറാന്റെ ഉപരോധം അടുത്തിടെയാണ് പിന്‍വലിച്ചത്. ഉപരോധം പിന്‍വലിച്ച്‌ ഒരു വര്‍ഷത്തിനകം തന്നെ ഇറാന്‍ എണ്ണ ഉല്‍പാദന ശേഷി ഇരട്ടിയായി വര്‍ധിപ്പിച്ചത് വിപണിയില്‍ വലിയ ആശങ്കകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.ഇന്ത്യയിലേക്കും യൂറോപ്പിലേക്കുമുള്ള എണ്ണ കയറ്റുമതി ഇറാന്‍ ശക്തിപ്പെടുത്തിക്കഴിഞ്ഞു. ഇതിനു പുറമെയാണ് നൈജീരിയയില്‍ നിന്നും ലിബിയയില്‍ നിന്നുമുള്ള എണ്ണ കൂടി ആഗോള വിപണിയിലേക്ക് എത്താന്‍ പോകുന്നത്.സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിന് ഒപെകും റഷ്യയും ഈ മാസം 27ന് യോഗം ചേരുന്നുണ്ട്. വിപണിയിലേക്ക്‌എണ്ണയുടെ കുത്തൊഴുക്ക് തുടരുമ്ബോഴും ആഗോളതലത്തില്‍ എണ്ണയുടെ ഉപഭോഗം കുറഞ്ഞു വരികയാണ് എന്നാണ് റിപോര്‍ട്ടുകള്‍.

പത്മാ ലക്ഷ്മിക്കും ലക്ഷ്മി മേനോനും പിന്‍ഗാമികള്‍ ഏറെ; ലോക ഫാഷന്‍ ഷോകളില്‍ ഇന്ത്യന്‍ മോഡലുകളുടെ നിറവും നടപ്പും തരംഗമാകുന്നു; മദാമ്മമാര്‍ നിറഞ്ഞുനില്‍ക്കുന്ന റാമ്ബില്‍ ചുവടുവെക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് കൈയടി



അന്താരാഷ്ട്ര ഫാഷന്‍ ഷോകളില്‍ ഇന്ത്യന്‍ സുന്ദരിമാരുടെ സാന്നിധ്യം വളരെ വിരളമാണ്. പത്മ ലക്ഷ്മിയെയോ ലക്ഷ്മി മോനോനെയോ പോലെ പേരെടുത്ത മോഡലുകള്‍ കുറവ്. എന്നാല്‍, ആ സ്ഥിതിക്ക് മാറ്റം വരികയാണ്. അന്താരാഷ്ട്ര ഫാഷന്‍ ഷോകളില്‍ ഇന്ത്യന്‍ സുന്ദരിമാരുടെ അഴകളവുകള്‍ തരംഗമായി മാറുകയാണെന്ന് ഈ രംഗത്തുനിന്നുള്ള പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നു.

മുംബൈയിലെയും ഡല്‍ഹിയിലെയും ഫാഷന്‍ സര്‍ക്യൂട്ടില്‍നിന്ന് പാരിസിലെയും മിലാനിലെയും ന്യുയോര്‍ക്കിലെയും റാമ്ബുകളിലേക്ക് കയറിച്ചെല്ലാന്‍ ഇന്ത്യന്‍ മോഡലുകള്‍ക്ക് വലിയ തടസ്സങ്ങളുണ്ടായിരുന്നു.
എന്നാല്‍, ഉജ്വല റൗട്ടിനെയും പത്മയെയും ലക്ഷ്മിയെയും പോലുള്ളവര്‍ ആ തടസ്സങ്ങള്‍ ഇല്ലാതാക്കി.

മെലിഞ്ഞുനീണ്ട വെള്ളക്കാാരികള്‍ ക്യാറ്റ് വാക്ക് നടത്തുന്ന റാമ്ബുകളില്‍, ഇരുണ്ട നിറമുള്ള ഇന്ത്യന്‍ സുന്ദരിമാരാണ് ഹരം. നീലം ഗില്‍, കെല്ലി ഗെയ്ല്‍, സബ്രിന ബെഹി, പൂജ മോര്‍, ഭൂമിക അരോറ, നടാഷ രാമചന്ദ്രന്‍, സ്മിത ലസ്രാഡോ, രസിക നവേര്‍ തുടങ്ങിയ ഇന്ത്യന്‍ മോഡലുകള്‍ അന്താരാഷ്ട്ര ഫാഷന്‍ ഷോകളുടെ അവിഭാജ്യ ഘടകമായി മാറിത്തുടങ്ങി.

ഫാഷനെക്കുറിച്ചുള്ള ലോകത്തിന്റെ സങ്കല്‍പ്പങ്ങളും ഏറെ മാറിയെന്ന് ബസാര്‍ ഇന്ത്യയുടെ എഡിറ്റര്‍ നോണിറ്റ കല്‍റ പറയുന്നു. ലോകത്തിന്റെ ഏതുഭാഗത്തുനിന്നുള്ള സൗന്ദര്യവും ഇപ്പോള്‍ സ്വീകരിക്കപ്പെടുന്നു. ഇന്റര്‍നെറ്റിന്റെ വരവോടെ, സൗന്ദര്യത്തിന് അതിരുകളില്ലാതായി.

ഐശ്വര്യ റായിയുടെ വരവാണ് ഇന്ത്യന്‍ മോഡലുകളുടെ പെട്ടെന്നുള്ള കുതിപ്പിന് കാരണമെന്ന് ഫാഷന്‍ കോറിയോഗ്രാഫര്‍ പ്രസാദ് ബിഡപ്പ പറയു്നു. ലോറീലിന്റെ മോഡലായി ഐശ്വര്യ വന്നതോടെ ഇന്ത്യന്‍ സൗന്ദര്യത്തെ അന്താരാഷ്ട്ര വേദികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്നാല്‍, റാമ്ബുകളില്‍ ഇപ്പോഴുള്ളവരില്‍ ഏറെയും വിദേശത്ത് ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ വംശജരാണെന്നും ബിഡപ്പ പറയുന്നു.

എന്നാല്‍, പൂജ മോറിനെപ്പോലുള്ള മോഡലുകള്‍ ഈ പ്രവണതയ്ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റെല്ല മക്കാര്‍ട്ടിനി, റോബര്‍ട്ടോ കവേല്ലി, ലൂയിസ് വുയ്ത്തോണ്‍, അലക്സാണ്ടര്‍ മക്വീന്‍ തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശസ്തരായ ഡിസൈനര്‍മാര്‍ പൂജയെ അവരുടെ മോഡലാക്കി. ഇറ്റാലിയന്‍ വോഗിന്റെയും ന്യൂമറോ ചൈനയുടെയും എഡിറ്റിന്റെയും മുഖചിത്രമായും പൂജ മാറി. അന്താരാഷ്ട്ര വേദിയില്‍ ഇന്നേറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യന്‍ മോഡല്‍ കൂടിയാണ് ഉത്തര്‍പ്രദേശുകാരിയായ പൂജ.

സിമ്മര്‍മാന്‍, ടെംപെര്‍ലി, പാല്‍മ ഹാര്‍ഡിങ്സ്, എമിലോ ഡി ലാ മോറേന, മിഷ നൂനോ എന്നീ ഡിസൈനര്‍മാരുടെ ഇഷ്ട മോഡലാണ് നടാഷ രാമചന്ദ്രന്‍ എന്ന പുണെക്കാരി. ഗസ്സിയബാദുകാരിയായ രസിക നവേര്‍ സ്മാഷ്ബോക്സ് കോസ്മെറ്റിക്സിന്റെയും സെഫോറ കാനഡയുടെയും മേബെല്ലിന്റെയുമൊക്കെ മോഡലാണ്.

കുറ്റ്യാടിയിലെ മലവെള്ളപ്പാച്ചില്‍ മരിച്ച മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു; കടന്തറപ്പുഴയില്‍ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഇനി കണ്ടെത്താനുള്ളത് മൂന്ന് പേരെ



കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പാറയ്ക്കല്‍ രജീഷ് (22) കക്കുഴി കുന്നുമ്മല്‍ കോതോട് മരത്തോങ്കര സ്വദേശി ഷൈന്‍ ശശി (18)എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെടവരെല്ലാം കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തുകളിലെ കോതോട് സ്വദേശികളാണ്. തൃശ്ശൂരില്‍ നിന്ന് എത്തിയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച രണ്ട് മൃതദേഹം കൂടി കണ്ടെത്തിയത്.
കാണാതായ മറ്റ് മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തിങ്കളാഴ്ച പുലര്‍ച്ചയും തുടരുകയാണ്. മാവട്ടത്തിന് സമീപം കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ട് നാലിനും അഞ്ചിനുമിടെയാണ് അപകടം. കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസ് (21), പാറയുള്ള പറന്പത്ത് വിഷ്ണു (20), പാറക്കല്‍ രജീഷ് (22), കറ്റോടി അശ്വന്ത് (21), പാറയുള്ള പറന്പത്ത് അക്ഷയ് രാജ് (22), കക്കുഴി പറന്പത്ത് ഷൈന്‍ ശശി (22) എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട മൂന്നു പേര്‍ രക്ഷപ്പെട്ടു.

കെട്ടിടനിര്‍മ്മാണത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് വൈകുന്നേരം
പശുക്കടവ് സെന്റര്‍ മുക്കിന് സമീപം പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു. പൂഴിത്തോട് മിനിജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിന് സമീപത്തായാണ് അപകടം. കോതോട് ഇവര്‍ കുളിക്കാനിറങ്ങുമ്ബോള്‍ പുഴയില്‍ കുറഞ്ഞ വെള്ളമേ ഉണ്ടായിരുന്നുള്ളൂ. പൊടുന്നനെ ജലനിരപ്പ് ഉയരുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ പെട്ട് ഇവര്‍ താഴേക്ക് ഒലിച്ചു. മരച്ചില്ലകളിലും മറ്റും പിടികിട്ടിയവരാണ് രക്ഷപ്പെട്ടത്.

സംഭവം നടക്കുമ്ബോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ മൊബെല്‍ ഫോണും വസ്ത്രങ്ങളും വെക്കാന്‍ കരയ്ക്ക് കയറിയതുകൊണ്ടാണ് അപകടവിവരം പെട്ടെന്ന് പുറത്തെത്തിയത്.

ഉറി ഭീകരാക്രമണം: പരിക്കേറ്റ മൂന്ന് പേര്‍കൂടി മരിച്ചു മരണസംഖ്യ 20 ആയി



ശ്രീനഗര്‍: ഇന്ത്യയെ ഞെട്ടിച്ച വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായ ഉറി സൈനിക ക്യാന്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 20 ആയി. ഇന്നലെ 17 പേര്‍ മരണമടഞ്ഞതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികര്‍ കൂടി മരണത്തിന് കീഴടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ മേഖലയിലെ ഉറിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം.

പുലര്‍ച്ചെ സൈനിക ക്യാന്പിലേക്ക് നാലു ഭീകരര്‍ നുഴഞ്ഞു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. ആയുധധാരികളായ ഇവരെ നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ശേഷം സൈന്യം കൊന്നു. പ്രധാനമന്ത്രിക്ക് പ്രതിരോധമന്ത്രി സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കും. ഇതിന് പുറമേ ഇന്ന് ഹോം സെക്രട്ടറി രാജീവ് മെഹ്റിഷി ശ്രീനഗര്‍ സന്ദര്‍ശിച്ച്‌ സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥന്മാരുമായി സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തുന്നുണ്ട്.

ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളത് ആരാണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. തീവ്രവാദ സംഘടനയായ ജെയ്ഷഡ് ഇ മൊഹമ്മദുമായി ബന്ധമുള്ള പാകിസ്താന്‍കാരാണ് ആക്രമണം നടത്തിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതിര്‍ത്തിയിലെ മുള്ളുവേലി പൊളിച്ചാണ് തീവ്രവദികള്‍ നുഴഞ്ഞുകയറിയതെന്ന സംശയവും ഉയരുന്നുണ്ട്.

പശുക്കടവ് അപകടം: മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി; മൂന്നു പേര്‍ക്കായി തിരച്ചില്‍



കോഴിക്കോട് •പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ആറു യുവാക്കളില്‍ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നുരാവിലെ കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷൈന്‍ ശശിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മാവട്ടം ഭാഗത്തുനിന്നാണ് ഷൈനിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി വൈകി കോതോട് പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അപകടസ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്. ബാക്കിയുള്ള മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

പുഴയില്‍ കുളിക്കാനെത്തിയ സുഹൃത്തുക്കളാണ് ഒലിച്ചു പോയത്. മൊത്തം ഒന്‍പതു പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ രക്ഷപ്പെടുത്തി. വയനാട് ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ കാരണം.

കോതോട് സ്വദേശികളായ പാറയുള്ളപറമ്ബത്ത് രാജന്റെ മകന്‍ വിഷ്ണു, കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത്, പാറയുള്ള പറമ്ബത്ത് രാജീവന്റെ മകന്‍ അക്ഷയ് രാജ്, കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ ദാസ് എന്നിവരെയാണ് കാണാതായത്. അപകടം നടന്ന കൂട്ടിക്കല്‍ മേഖലയില്‍ മഴയുണ്ടായിരുന്നില്ല.

കുട്ടിക്കുന്നുമ്മല്‍ വിനീഷ്, പാറയുള്ള പറമ്ബത്ത് അമല്‍, പാറയുള്ള പറമ്ബത്ത് ജിഷ്ണു എന്നിവരാണ് രക്ഷപ്പെട്ടത്. കടന്തറപ്പുഴയുടെ ഭാഗത്ത് വൈകുന്നേരം ഓട്ടോയിലും ബൈക്കിലുമായിട്ടാണ് ഇവര്‍ ഇന്നലെ കുളിക്കാനെത്തിയത്. നീന്തല്‍ വശമില്ലാത്തതിനാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷിബിന്‍ ദാസ് പുഴയില്‍ ഇറങ്ങിയില്ല. ജിഷ്ണു, അമല്‍ എന്നിവര്‍ മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ നീങ്ങിയപ്പോഴാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടതിനു തൊട്ടു താഴെ നിന്നാണ് രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. രക്ഷപ്പെട്ട മൂന്നുപേരെയും രാത്രി കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനത്തിലെ നൈനാന്‍പാടി പുഴയില്‍ നിന്നാണു മലവെള്ളപ്പാച്ചിലുണ്ടായത്. കടന്തറ പുഴയും ഇല്യാനി പുറയും സംഗമിക്കുന്ന വെള്ളച്ചാട്ടവും തടാകവുമുള്ള ഇവിടെ കുളിക്കുന്നതിനിടയിലാണു വെള്ളപ്പാച്ചില്‍. 2006-ല്‍ ഉരുള്‍പൊട്ടലുണ്ടായതും ഈ ഭാഗത്താണ്.

പ്രവാസി മലയാളികളെ പിഴിഞ്ഞ് വിമാനക്കമ്ബനികളുടെ തീവെട്ടിക്കൊള്ള



കൊച്ചി • ഉല്‍സവ സീസണ്‍ കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന മലയാളി യാത്രക്കാരെ പിഴിയാന്‍ വിമാന കമ്ബനികളുടെ തീവെട്ടിക്കൊളള. സൗദി സെക്ടറിലേക്ക് റെക്കോര്‍ഡ് ചാര്‍ജാണ് വിമാനകമ്ബനികള്‍ ഈടാക്കുന്നത്. ഒാണം, ബക്രീദ് ആഘോഷങ്ങള്‍ക്ക് ശേഷം ജോലി സ്ഥലങ്ങളിലേക്ക് തന്നെ മടങ്ങുന്നവരെ ലക്ഷ്യമിട്ടാണ് വിമാനക്കൂലി നാലിരട്ടി വരേയായി വര്‍ധിപ്പിച്ചത്.

അവധിക്ക് ശേഷം ഗള്‍ഫിലെ സ്കൂളുകളില്‍ അധ്യായനം ആരംഭിക്കുന്നതും വിമാനക്കമ്ബനികള്‍ മുതലെടുക്കുകയാണ്. പതിനയ്യായിരം മുതല്‍ പതിനെട്ടായിരം രൂപ വരേയുണ്ടായിരുന്ന സൗദി സെക്ടറിലേക്ക് ടിക്കറ്റ് ഒന്നിന് 62000 രൂപ വരെ വിമാനകമ്ബനികള്‍ ഈടാക്കുന്നുണ്ട്. ആറായിരവും ഏഴായിരവും ഉണ്ടായിരുന്ന യുഎഇ സെക്ടറിലേക്ക് ഇരുപതിനായിരം മുതല്‍ ഇരുപത്തിഏഴായിരം വരേയാണ് ടിക്കറ്റ് നിരക്ക്.


ഇനി ചോദിക്കുന്ന പണം കൊടുത്താലും ഒരാഴ്ചത്തേക്ക് ടിക്കറ്റ് കിട്ടാനുമില്ല. മലയാളികള്‍ ആശ്രയിക്കുന്ന മംഗലുരു, കോയമ്ബത്തൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. ടിക്കറ്റ് കൊള്ള അല്‍പമെങ്കിലും കുറയാന്‍ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

ഓസ്ട്രേലിയയില്‍ നിന്നും ബുര്‍കിനി ധരിച്ച്‌ ഫ്രഞ്ച് ബീച്ചില്‍ എത്തിയ മുസ്ലിം യുവതിയെ നിമിഷനേരം കൊണ്ട് ആട്ടിപ്പായിച്ച്‌ നാട്ടുകാര്‍; പാളിപ്പോയ ഒരു പരീക്ഷണത്തിന്റെ കഥ



ജൂലൈയില്‍ നൈസില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം 30 ഫ്രഞ്ച് നഗരങ്ങളിലെ ബീച്ചുകളില്‍ സ്ത്രീകള്‍ ഫുള്‍ ലംഗ്ത് സ്വിം സ്യൂട്ട് ധരിക്കുന്നത് നിരോധിച്ച്‌ കൊണ്ടുള്ള ഫ്രഞ്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നുവല്ലോ. അതൊന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടിയാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള 23കാരിയാ സെയ്നബ് അല്‍ഷെല്‍ഹ് ബുര്‍കിനി ധരിച്ച്‌ ഫ്രഞ്ച് ബീച്ചില്‍ എത്തിയിരുന്നത്. എന്നാല്‍ ഇവരെ നിമിഷനേരം കൊണ്ടാണ് ഇവിടുത്തെ നാട്ടുകാര്‍ ആട്ടിപ്പായിച്ചത്. ഇന്നലെ രാത്രിയിലെ ചാന്‍ സെവന്‍സ് പ്രോഗ്രാമിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫ്രാന്‍സിലെ മുസ്ലീങ്ങളോട് പിന്തുണ പ്രകടിപ്പിക്കുന്നതിനായിരുന്നു യുവതി ഈ പരീക്ഷണം നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി അല്‍ഷെല്‍ഹും അവരുടെ അമ്മയും തങ്ങളുടെ നീല ബുര്‍കിനിയും ധരിച്ചാണ് ഫ്രഞ്ച് റിവൈറയില്‍ എത്തിയിരുന്നത്. കൂടെ യുവതിയുടെ പിതാവുമുണ്ടായിരുന്നു.

ബുര്‍കിനി നിരോധനത്തെ ഫ്രാന്‍സിലെ ഉന്നത അഡ്മിനിസ്ട്രേറ്റീവ് കോടതി റദ്ദാക്കിയിരുന്നുവെങ്കിലും ബുര്‍കിനി ധരിച്ചെത്തിയവരോട് ഇവിടുത്തുകാര്‍ കടുത്ത അസഹിഷ്ണുതയായിരുന്നു പ്രകടിപ്പിച്ചിരുന്നത്. ബീച്ച്‌ വിട്ട് പോകാന്‍ ഇവിടെയുള്ളവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. ഇല്ലെങ്കില്‍ തങ്ങള്‍ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞായിരുന്നു അവരുടെ ഭീഷണിയെന്നും അല്‍ഷെല്‍ഹ് പറയുന്നു. ബുര്‍കിനി നിരോധനത്തെ കോടതി തള്ളിക്കളഞ്ഞതില്‍ ഇവിടുത്തെ പ്രാദേശികവാസികള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളതെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. തീവ്രവാദവുമായും ഇസ്ലാമുമായും യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നും അല്‍ഷെല്‍ഹ് പറയുന്നു. ബുര്‍കിനിയെക്കുറിച്ച്‌ ഇവിടുത്തുകാര്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമേകുന്നതിനായി ഇവിടുത്തെ ഒരു മുസ്ലിം സ്ത്രീയെ താന്‍ സമീപിച്ചിരുന്നുവെങ്കിലും അവര്‍ ഇതിനോട് സഹകരിച്ചില്ലെന്നും ഓസ്ട്രേലിയന്‍ യുവതി വെളിപ്പെടുത്തുന്നു.

ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനും ബുര്‍കിനിയോടുള്ള പ്രതികരണമറിയാനുമായിരുന്നു താന്‍ ഈ വസ്ത്രം ധരിച്ച്‌ ഫ്രാന്‍സില്‍ പോയതെന്നാണ് അല്‍ഷെല്‍ഹ് വിശദീകരിക്കുന്നത്. ബാസ്റ്റില്ലെ ദിവത്തില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പേരില്‍ ബുര്‍കിനി നിരോധിക്കുന്നത് നീതിരഹിതമാണെന്ന് ഫ്രഞ്ച് കോടതി വിധിച്ചിട്ടും നൈസിലും മറ്റ് നിരവധി ഫ്രഞ്ച് നഗരങ്ങളിലും നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരം വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളോട് അവ അഴിച്ച്‌ മാറ്റാനും പിഴയീടാക്കാനും പൊലീസിന്റെ സഹായം ഇവിടങ്ങളില്‍ ഇപ്പോഴും തേടുന്നുമുണ്ട്.

താന്‍ 10 വയസ് മുതല്‍ ബുര്‍ഖ ധരിക്കുന്നുണ്ടെങ്കിലും കായിക ഇനങ്ങളിലടക്കം താന്‍ സജീവമാണെന്നാണ് അല്‍ഷെല്‍ഹ് പറയുന്നത്.തനിക്ക് 11 വയസുള്ളപ്പോള്‍ മുതല്‍ താന്‍ കരാട്ടെ പഠിക്കുന്നുണ്ടെന്നും ദേശീയ തലത്തില്‍ മത്സരിക്കുന്നുണ്ടെന്നും അതിനൊന്നും ബുര്‍ഖ തടസമായിട്ടില്ലെന്നും യുവതി വെളിപ്പെടുത്തുന്നു.ബുര്‍കിനിയുമായി ബന്ധപ്പെട്ട വിവാദങ്ങളും മറ്റും സംശയമുളവാക്കുന്നതും ഞെട്ടലുളവാക്കുന്നതുമാണെന്നാണ് ഓസ്ട്രേലിയയിലെ ബുര്‍കിനി നിര്‍മ്മാതാവായ അഹെഡ സാനെട്ടി പ്രതികരിച്ചിരിക്കുന്നത്.ഇത് മുസ്ലിം വസ്ത്രമല്ലെന്നും താനുണ്ടാക്കുന്ന 40 ശതമാനം സ്വിംസ്യൂട്ടുകളും വാങ്ങുന്നത് അമുസ്ലീങ്ങളാണെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

പട്ടാളക്കാരുടെ ജീവന് പാക്കിസ്ഥാനോട് പകരം ചോദിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടോ? ഇപ്പോള്‍ അതിര്‍ത്തി കടന്നു ആക്രമിച്ചാല്‍ എന്തുസംഭവിക്കും?



ന്യൂഡല്‍ഹി: ഉറിയിലെ സൈനിക ക്യാമ്ബിനുനേര്‍ക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് പകരം ചോദിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെടുന്നു. എന്നാല്‍, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ശക്തമായ തിരിച്ചടി നല്‍കാനുള്ള ശേഷി ഇന്ത്യന്‍ സേനയ്ക്കുണ്ടോ എന്ന കാര്യം അധികമാരും പരിശോധിച്ചുകണ്ടില്ല.

ഉറി ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.
പാക്കിസ്ഥാനെയാണ് അദ്ദേഹം ഉന്നംവെക്കുന്നതെന്ന് സ്പഷ്ടമാണ്. 17 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പാക്കിസ്ഥാനാണ് ഉത്തരവാദികളെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും തറപ്പിച്ച്‌ പറയുന്നു.

അതിര്‍ത്തികടന്നുള്ള ഭീകരവാദം ശമിപ്പിക്കാന്‍ ഇന്ത്യ എന്താണ് ചെയ്യേണ്ടത്? പാക് അധീന കാശ്മീരിലെ ഭീകര താവളങ്ങളില്‍ കനത്ത ആക്രമണം സംഘടിപ്പിക്കുകയെന്ന ലളിതമായ പോംവഴിയാണ് ഭൂരിഭാഗം പേരും നിര്‍ദ്ദേശിക്കുന്നത്. മണിപ്പിരില്‍ കഴിഞ്ഞവര്‍ഷം 18 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍, മ്യാന്മര്‍ അതിര്‍ത്തിയില്‍ സേന നടത്തിയ തിരിച്ചടി ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

എന്നാല്‍, അതേ രീതി പാക്കിസ്ഥാനെതിരെയും ആവര്‍ത്തിക്കാനാകുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം. ലോകത്തേറ്റവും ബഹുമാനിക്കപ്പെടുന്ന സൈന്യങ്ങളിലൊന്നാണ് ഇന്ത്യയുടേത്. പാക്കിസ്ഥാനെ കീഴ്പ്പെടുത്താന്‍ വലിയ ശ്രമമൊന്നും വേണ്ടിവരികയുമില്ല. എന്നാല്‍, അത്തരത്തിലൊരു നീക്കം നടത്തുന്നതിന് മുമ്ബ് പാക്കിസ്ഥാന്റെ ആണവശേഷിയെ കരുതലോടെ കാണേണ്ടിയിരിക്കുന്നു.

ആണവ ശേഷിയുള്ള പാക്കിസ്ഥാന് അതുപയോഗിക്കാന്‍ അത്രയൊന്നും കൂടിയാലോചനകള്‍ വേണ്ടിവരില്ല. മാത്രമല്ല, ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ചൈനയില്‍നിന്ന് പാക്കിസ്ഥാന് ലഭിക്കുന്ന പിന്തുണ കൂടി കണക്കിലെടുക്കേണ്ടിവരും. ഏറ്റവും സംഘര്‍ഷഭരിതമായ മേഖലയിലാണ് ഇതെന്ന കാര്യവും പരിഗണിക്കേണ്ടതായി വരും.

ആണവശേഷിയുള്ള പാക്കിസ്ഥാനും ചൈനയും അപ്പുറവും ഇപ്പുറവും നില്‍ക്കുന്നു എന്നതുതന്നെയാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന ഏതു നീക്കവും മേഖലയെ ആണവ ഭീഷണിയിലേക്ക് തള്ളിവിടും. പാക്കിസ്ഥാനെതിരെ പൂര്‍ണതോതിലൊരു യുദ്ധം നടത്താന്‍ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ സജ്ജമാണെന്നും പറയാനാവില്ല. വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പ് അതിനുവേണ്ടി നടത്തേണ്ടതുണ്ട്.

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മികച്ച പ്രതിഛായയാണ് ഇന്ത്യയുടേത്. ധൃതിപിടിച്ചെടുക്കുന്ന തീരുമാനം ഇന്ത്യയുടെ ഈ പ്രതിഛായക്കുതന്നെയാകും മങ്ങലേല്‍പ്പിക്കുക. ഭീകരവാദത്തെ ചെറുക്കാന്‍ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനൊപ്പം രാഷ്ട്രീയമായ പരിഹാര മാര്‍ഗങ്ങളും ആരായുന്നതിന് പിന്നില്‍, ഇതുകൂടിയുണ്ട്.

എന്നാല്‍, പാക് ഭീകരതയ്ക്ക് അറുതിവരുത്താന്‍ തിരിച്ചടിയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് നയതന്ത്ര വിദഗ്ധരടക്കം പറയുന്നു. മേഖലയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന ജി.പാര്‍ഥസാരഥി പറയുന്നു. സാര്‍ക്ക് രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്താനും ശ്രീലങ്കയും പാക്കിസ്ഥാന്‍ തീവ്രവാദത്തെ സ്പോണ്‍സര്‍ ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്. ഈ ഒറ്റപ്പെടുത്തലിനെ രാഷ്ട്രീയമായി നേരിടാനും ഇന്ത്യ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

മൂന്നുവശവും നിയന്ത്രണരേഖയാല്‍ ചുറ്റപ്പെട്ട ഉറിയില്‍ പാക്കിസ്ഥാന്‍ നടത്തിയ സൈനിക ആക്രമണം 2002-ലെ കാലുചക്ക് ആക്രമണത്തെയാണ് അനുസ്മരിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും ഇന്ത്യ സംയമനം പാലിക്കുമ്ബോള്‍ പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചടികള്‍ നല്‍കി ഇന്ത്യന്‍ സേനയുടെ ആത്മവിശ്വാസം ചോര്‍ത്തുകയാണെന്നും നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നു.

ആണവകവചമാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളി. കൂടാതെ ചൈനയോടുള്ള അടുപ്പവും. എന്നാല്‍, ആണവ യുദ്ധത്തിലേക്ക് പോകാതെ, പാക്കിസ്ഥാന്‍ സേനയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടലുകള്‍ക്ക് ഇന്ത്യ തയ്യാറെടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നവരുമുണ്ട്.

ഇന്ത്യന്‍ സേനയെയാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. അപ്പോള്‍ അതുപോലുള്ള തിരിച്ചടികള്‍ക്ക് ഇന്ത്യയും തയ്യാറാകണമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി കന്‍വല്‍ സിബല്‍ പറയുന്നു. യുദ്ധസമാനമായ സാഹചര്യമാണ് പാക്കിസ്ഥാന്‍ സൃഷ്ടിക്കുന്നത്. പാക്കിസ്ഥാന് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുന്നതിലൂടെ ഈ സാഹചര്യത്തിന് അയവുവരുത്താനാകുമെന്ന് അദ്ദേഹം പറയുന്നു.

പ്രണയാഭ്യര്‍ത്ഥന തള്ളിയ സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ രാംകുമാറിന്റെ ജയിലിലെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍; വൈദ്യുതി കമ്ബി കടിച്ച്‌ ജീവനൊടുക്കിയെന്നത് തെറ്റെന്ന് വാദം; പൊലീസ് കൊന്നതെന്ന് ആരോപിച്ച്‌ അഭിഭാഷകനും



ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്താല്‍ ചെന്നൈയിലെ ഐടി ജിവനക്കാരി സ്വാതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്ന പ്രതി രാംകുമാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തെന്ന പൊലീസ് വാദം വിശ്വസിക്കാതെ ബന്ധുക്കള്‍ രംഗത്ത്. രാകുമാര്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം രാംകുമാറിനെ പൊലീസ് കൊന്നതെന്ന് അഭിഭാഷകന്‍. രാംകുമാറിന്റെ അഭിഭാഷകനായ രാംരാജാണ് ആരോപണം ഉന്നയിച്ചത്. ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്ന വ്യക്തിയല്ല രാംകുമാറെന്ന് അഭിഭാഷകന്‍ പറഞ്ഞു.

ഇന്നലെയും രാംകുമാറുമായി താന്‍ സംസാരിച്ചിരുന്നതാണ്. ജാമ്യം ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രാംകുമാര്‍ എന്നും അഭിഭാഷന്‍ പറഞ്ഞു. ഇത് പൊലീസ് ചെയ്ത കൊലപാതകം തന്നെയാണെന്നും രാംരാജ് കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് രാംകുമാര്‍ ആത്മഹത്യ ചെയ്തത്. ഇതാണ് ആത്മഹത്യ ചെയ്തെന്ന വാദത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതും. കോടതി നടപടികളിലേക്ക് കടക്കും മുമ്ബ് രാംകുമാര്‍ ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

വൈകുന്നേരം നാലരയോടെയാണ് രാംകുമാര്‍ ജീവനൊടുക്കിയതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. വൈദ്യുത കമ്ബിയില്‍ കടിച്ച്‌ ജീവനൊടുക്കുകയായിരുന്നു. ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ രാംകുമാറിനെ റോയപേട്ട ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോയപേട്ട ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും.

മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാകും പോസ്റ്റ്മോര്‍ട്ടം നടപടികള്‍. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൃതദേഹം കാണാന്‍ അവസരം നല്‍കും. അതിസുരക്ഷയുള്ള ജയിലില്‍ വിചാരണത്തടവുകാരന്‍ ആത്മഹത്യചെയ്ത സംഭവം ഗൗരവമേറിയതാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ജയില്‍ എ.ഡി.ജി.പി. വിജയകുമാര്‍ അറിയിച്ചു. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.

ജൂണ്‍ 24നാണ് സ്വാതിയെ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ രാംകുമാര്‍ അരിവാള്‍കൊണ്ട് വെട്ടിക്കൊന്നത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യം തീര്‍ക്കാനായിരുന്നു കൊലപാതകം. സി.സി.ടി.വി. ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രാംകുമാറാണ് കൊലയാളിയെന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ചെന്നൈയില്‍നിന്നുള്ള പൊലീസ് സംഘം തിരുനല്‍വേലി ചെങ്കോട്ട മീനാക്ഷിപുരത്തെ വീട്ടില്‍നിന്ന് രാംകുമാറിനെ അറസ്റ്റുചെയ്തു.

ഞായറാഴ്ച രാംകുമാര്‍ പ്രഭാതഭക്ഷണം കഴിച്ചിരുന്നുവെന്നും ഉച്ചയ്ക്ക് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ എത്തിയില്ലെന്നും പറയുന്നുണ്ട്. ഈ ഇടവേളയിലായിരിക്കും ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. എന്‍ജിനീയറിങ് ബിരുദധാരിയായ രാംകുമാര്‍ ചെന്നൈയില്‍ ജോലിതേടി എത്തിയപ്പോഴാണ് സ്വാതിയെ പരിചയപ്പെടുന്നത്. പലതവണ പ്രണയാഭ്യര്‍ഥനയുമായി സമീപിച്ചെങ്കിലും സ്വാതി നിരസിച്ചു. ഇത് രാംകുമാറില്‍ പ്രതികാരമനോഭാവം ഉണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്.

കൊലപ്പെടുത്തിയതില്‍ പശ്ചാത്താപമുണ്ടെന്ന് ഇയാള്‍ പിന്നീട് പറഞ്ഞിരുന്നു. അതേസമയം സ്വാതിയെ കൊന്നത് രാംകുമാര്‍ അല്ലെന്നും പൊലീസ് എന്തൊക്കെയോ രഹസ്യങ്ങള്‍ മറച്ചുവയ്ക്കുന്നുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ദളിത് കുടുംബമായതിനാലാണ് തന്റെ കുടുംബത്തെ പ്രതിയാക്കുന്നതെന്നായിരുന്നു നേരത്തെ രാംകുമാറിന്റെ പിതാവ് ആരോപിച്ചിരുന്നത്.

മലവെള്ളപ്പാച്ചില്‍: രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി, നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു



കോഴിക്കോട്: കുറ്റിയാടിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് പേരില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. നാലുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. പാറയ്ക്കല്‍ രജീഷ് (22) കക്കുഴി കുന്നുമ്മല്‍ കോതോട് മരത്തോങ്കര സ്വദേശി ഷൈന്‍ ശശി (18)എന്നിവരാണ് മരിച്ചത്. മാവട്ടം ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഏഴ് മണിയോടെ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. കാണാതായ മറ്റ് നാലു പേര്‍ക്കായുള്ള തിരച്ചില്‍ തിങ്കളാഴ്ച പുലര്‍ച്ചയും തുടരുകയാണ്. വനത്തില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് പുഴയില്‍ കുളിക്കുകയായിരുന്ന രജീഷ് ഉള്‍പ്പടെ ആറ് പേര്‍ ഒഴുകിപ്പോകുകയായിരുന്നു.

മാവട്ടത്തിന് സമീപം കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ട് നാലിനും അഞ്ചിനുമിടെയാണ് അപകടം. കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസ് (21), പാറയുള്ള പറന്പത്ത് വിഷ്ണു (20), പാറക്കല്‍ രജീഷ് (22), കറ്റോടി അശ്വന്ത് (21), പാറയുള്ള പറന്പത്ത് അക്ഷയ് രാജ് (22), കക്കുഴി പറന്പത്ത് ഷൈന്‍ ശശി (18) എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട മൂന്നു പേര്‍ രക്ഷപ്പെട്ടു.
ഇവരെല്ലാം കുറ്റിയാടി, മരുതോങ്കര പഞ്ചായത്തുകളിലെ കോതോട് സ്വദേശികളാണ്. കെട്ടിടനിര്‍മാണത്തൊഴിലാളികളാണ് പലരും. ജോലി കഴിഞ്ഞ് വൈകുന്നേരം പശുക്കടവ് സെന്റര്‍ മുക്കിന് സമീപം പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു. പൂഴിത്തോട് മിനിജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിന് സമീപത്തായാണ് അപകടം. കോതോട് ഇവര്‍ കുളിക്കാനിറങ്ങുന്പോള്‍ പുഴയില്‍ കുറഞ്ഞ വെള്ളമേ ഉണ്ടായിരുന്നുള്ളൂ. പൊടുന്നനെ ജലനിരപ്പ് ഉയരുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ പെട്ട് ഇവര്‍ താഴേക്ക് ഒലിച്ചു. മരച്ചില്ലകളിലും മറ്റും പിടികിട്ടിയവരാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്ബോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ മൊബെല്‍ ഫോണും വസ്ത്രങ്ങളും വെക്കാന്‍ കരയ്ക്ക് കയറിയതുകൊണ്ടാണ് അപകടവിവരം പെട്ടെന്ന് പുറത്തെത്തിയത്.
തോടിലെ പാറയുള്ളപറമ്ബത്ത് അമല്‍ കൃഷ്ണ (23), പാറയുള്ള പറമ്ബത്ത് ജിഷ്ണു (23), കുട്ടിക്കുന്നുമ്മല്‍ വിനീഷ് (24) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ കുറ്റിയാടി ഗവ.ആസ്?പത്രിയില്‍ ചികിത്സ തേടി. ആര്‍ക്കും കാര്യമായ പ്രശ്നമൊന്നുമില്ല. പശുക്കടവിലെ കുരിക്കന്‍തോട് വനമേഖലയിലാണ് ഉരുള്‍പൊട്ടിയതെന്ന് സംശയിക്കുന്നു. എന്നാല്‍ മേഘവിസ്ഫോടനം നടന്നതായും സംശയമുണ്ട്. നൊടിയിടകൊണ്ട് പുഴയില്‍ വെള്ളം കയറിയതാണ് ഈ സംശയത്തിലേക്ക് നയിക്കുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. വടകര, നാദാപുരം, പേരാമ്ബ്ര എന്നിവിടങ്ങളിലെ അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
തൃശ്ശൂരില്‍നിന്ന് ദുരന്തനിവാരണ സേന കുറ്റിയാടിയിലെത്തി. കോഴിക്കോട് റൂറല്‍ എസ്.പി. എന്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും സ്ഥലത്തുണ്ട്. രാത്രിയായതും പുഴയില്‍ ഒഴുക്ക് ശക്തമായതും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. അഗ്നിരക്ഷാസേന പ്രദേശത്ത് വെളിച്ചസംവിധാനം ഒരുക്കി. എക്സൈസ്തൊഴില്‍ വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മന്ത്രി എ.കെ. ശശീന്ദ്രനും കുറ്റിയാടിയിലെത്തി. അസിസ്റ്റന്റ്് കളക്ടറും ഡെപ്യൂട്ടി കളക്ടര്‍മാരും ഉള്‍പ്പെടെ റവന്യൂസംഘവും സ്ഥലത്തെത്തി.

Saturday, 17 September 2016

കാറിന് സൈഡ് കൊടുത്തില്ല: ആര്‍ജെഡി എംഎല്‍എയുടെ മകന്‍ യുവാവിനെ കുത്തി



പട്ന• കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ ബിഹാറില്‍ ആര്‍ജെഡി എംഎല്‍എയുടെ മകന്‍ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. എംഎല്‍എ ബിരേന്ദ്ര സിന്‍ഹയുടെ മകന്‍ കുനാല്‍ പ്രതാപ്, ഔറംഗബാദിലെ ഒബ്രയില്‍വച്ച്‌ യുവാവിനെ ആക്രമിച്ചെന്നാണ് ആരോപണം. ശരീരത്ത് നിരവധി തവണ കുത്തേറ്റ പിന്റുവെന്ന യുവാവിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ മകനെതിരായ ആരോപണങ്ങളെല്ലാം ബിരേന്ദ്ര സിന്‍ഹ തള്ളി. പിന്റുവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചതില്‍ തന്റെ മകനു പങ്കില്ല. യുവാവ് സ്വയം പരുക്കേല്‍പ്പിച്ചതാണ്. തന്റെ മകനെ കേസില്‍ കുടുക്കാന്‍ നോക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. തന്നെ മോശക്കാരനാക്കുന്നതിനുള്ള ശ്രമമാണിത്.
കുനാല്‍ നിരപരാധിയാണെന്ന് എനിക്കുറപ്പാണ്. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തുവരുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം സിന്‍ഹയ്ക്കെതിരെ രംഗത്തെത്തി. സംസ്ഥാനത്തു വനനിയമം തിരിച്ചുവരുന്നതിന്റെ തെളിവാണിതെന്ന് അവര്‍ ആരോപിച്ചു. കുനാലിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ആക്രമണവുമായി ബന്ധപ്പെട്ട് കുനാലിനെ കസ്റ്റ‍ിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

നരേന്ദ്ര മോദിയ്ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ മഞ്ജു വാര്യര്‍ക്ക് ക്ഷണം



കോഴിക്കോട്: പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ മടങ്ങി വന്നത് ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനവും പരിപാടിയും മഞ്ജു വാര്യര്‍ മുന്നോട്ട് കൊണ്ടു പോകുന്നു.

ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ മഞ്ജുവിന് ക്ഷണം ലഭിച്ചതായി വാര്‍ത്തകള്‍. കോഴിക്കോട് വച്ച്‌ നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നൃത്തം അവതരിപ്പിയ്ക്കാന്‍ മഞ്ജുവിനെ ക്ഷണിച്ചു എന്നാണ് വാര്‍ത്തകള്‍.

23, 24, 25 തിയ്യതികളില്‍ കോഴിക്കോട് വച്ച്‌ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിയെ കൂടാതെ ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. സുരേഷ് ഗോപിയുടെയും കേരളത്തിലെ മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും മഞ്ജുവിന്റെ നൃത്തം.

രാമായണത്തെ ആസ്പദമാക്കി 40 മിനിട്ട് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നത്. 24 ന് വൈകിട്ടായിരിക്കും മഞ്ജുവിന്റെ നൃത്താവതരണം.

ഗുരുവിനെ ചുവപ്പണിയിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ വിലപ്പോകില്ല: എം.ടി.രമേശ്



കോഴിക്കോട്• ശ്രീനാരായണ ഗുരുവിനെതിരെയും എസ്‌എന്‍ഡിപിക്കെതിരെയും ഇക്കാലമത്രെയും സ്വീകരിച്ച നിലപാടു തെറ്റിപ്പോയെന്നു പരസ്യമായി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഗുരുവിനെ പ്രകീര്‍ത്തിച്ചു പിണറായി നടത്തിയ പ്രസംഗം ഗുരുവിനെ ചുവപ്പണിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കില്‍ വിലപ്പോകില്ല.

ഗുരുവിന്റെ ആശയങ്ങള്‍ പിന്തിരിപ്പന്‍ എന്നു വിശേഷിപ്പിച്ച ഇഎംഎസിനെയും എസ്‌എന്‍ഡിപിയുടെ പ്രവര്‍ത്തനങ്ങള്‍ മലബാറിലേക്കു വ്യപിപ്പിച്ചപ്പോള്‍ കായികമായി നേരിട്ട സിപിഎം നയത്തെയും തള്ളിപ്പറഞ്ഞു മാപ്പു പറയുകയാണ് ആദ്യം പിണറായി ചെയ്യേണ്ടത്. ശ്രീനാരായണ ആശയങ്ങളെ സ്വീകരിക്കുന്നതില്‍ തെറ്റില്ല, പക്ഷേ, ഇന്നലെ വരെ പറഞ്ഞതില്‍ പശ്ചാത്തപിച്ചിട്ടാവണം എന്നും രമേശ് പറഞ്ഞു.

സച്ചിന്‍ 200*, സെവാഗ് 219, രോഹിത് ശര്‍മ 264; എന്നിട്ട് ഇന്ത്യ ജയിച്ചതോ? - ഞെട്ടിക്കുന്ന ചില സാമ്യങ്ങള്‍



അനിശ്ചിതത്വങ്ങളുടെ കളിയാണ് ക്രിക്കറ്റ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ക്രിക്കറ്റിന്റെ സൗന്ദര്യവും ആരാധകരുടെ പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറത്തേക്കു വളരുന്ന ഈ അനിശ്ചിതത്വം തന്നെ. ഇത്തരത്തില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ എന്നും ആരാധകര്‍ക്ക് അവിശ്വസനീയമായ ചില കാഴ്ചകള്‍ സമ്മാനിച്ചിട്ടുണ്ട്.

ഇത്തരത്തില്‍, സംഭവിച്ച കാലഘട്ടത്തിനു മാറ്റം സംഭവിച്ചെങ്കിലും അവയിലെ സാമ്യതകള്‍കൊണ്ട് ആരാധകരെ അതിശയിപ്പിച്ച ചില ക്രിക്കറ്റ് നിമിഷങ്ങള്‍ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണിവിടെ:

ആദ്യ ഏകദിന ഇരട്ടസെഞ്ചുറിയും ഏകദിന ലോകകപ്പ് ഇരട്ട സെഞ്ചുറിയും പിറന്നത് അഞ്ചുവര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഒരേ ദിവസം!


2010 ഫെബ്രുവരി 24. ഒരു കാലത്ത് അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന കാര്യം (ഏകദിനത്തില്‍ ഒരു താരത്തിന്റെ ഇരട്ടസെഞ്ചുറി) സംഭവിച്ച ദിവസം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്ബരയിലെ രണ്ടാം മല്‍സരം ഗ്വാളിയോറില്‍ നടക്കുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 401 റണ്‍സെടുത്തു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പ്രകടനമായിരുന്നു മല്‍സരത്തിന്റെ സവിശേഷത. 147 പന്തുകള്‍ നേരിട്ട സച്ചിന്‍, 25 ബൗണ്ടറികളും മൂന്നു സിക്സും ഉള്‍പ്പെടെ 200 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മല്‍സരം ഇന്ത്യ 153 റണ്‍സിന് ജയിച്ചു!

2015 ഫെബ്രുവരി 24. ഏകദിന ലോകകപ്പിലെ പൂള്‍ ബി മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസും സിംബാബ്വെയും ഏറ്റുമുട്ടുന്നു. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 50 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 372 റണ്‍സെടുത്തു. ഏകദിന ലോകകപ്പിലെ കന്നി ഇരട്ടസെഞ്ചുറിയെന്ന നാഴികക്കല്ലു പിന്നിട്ട ക്രിസ് ഗെയ്‍ലിന്റെ ഇന്നിങ്സായിരുന്നു മല്‍സരത്തിന്റെ പ്രത്യേകത. 147 പന്തുകള്‍ നേരിട്ട ഗെയ്ല്‍, 10 ബൗണ്ടറികളും 16 സിക്സുമുള്‍പ്പെടെ 215 റണ്‍സെടുത്ത് പുറത്തായി. മഴ തടസപ്പെടുത്തിയ മല്‍സരം വിന്‍ഡീസ് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 73 റണ്‍സിന് വിജയിച്ചു. ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയില്‍നിന്ന് ഏകദിന ലോകകപ്പിലെ ആദ്യ ഇരട്ടസെഞ്ചുറിയിലേക്കുള്ള ദൂരം കൃത്യം അഞ്ചു വര്‍ഷം!

ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിക്കപ്പെട്ട മൂന്നു തവണയും ഇന്ത്യ വിജയിച്ചത് ഒരേ റണ്‍മാര്‍ജിനില്‍!

• ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്ബരയിലെ രണ്ടാം മല്‍സരം ഗ്വാളിയോറില്‍ നടക്കുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 401 റണ്‍സെടുത്തു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പ്രകടനമായിരുന്നു മല്‍സരത്തിന്റെ സവിശേഷത. 147 പന്തുകള്‍ നേരിട്ട സച്ചിന്‍, 25 ബൗണ്ടറികളും മൂന്നു സിക്സും ഉള്‍പ്പെടെ 200 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രണ്ടാമത് ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 248 റണ്‍സിന് എല്ലാവരും പുറത്തായി. മല്‍സരം ഇന്ത്യ 153 റണ്‍സിന് ജയിച്ചു!

• 2011 ഡിസംബര്‍ എട്ടിന് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്ബരയിലെ നാലാം മല്‍സരം ഇന്‍ഡോറില്‍ നടക്കുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അ‍ഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തു. ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയെന്ന (പുറത്താകാതെ 200) റെക്കോര്‍ഡ് കുറിച്ച സച്ചിന്റെ റണ്‍നേട്ടം ഇന്ത്യയുടെതന്നെ സെവാഗ് മറികടന്നതായിരുന്നു മല്‍സരത്തിന്റെ പ്രത്യേകത. 149 പന്തുകള്‍ നേരിട്ട സെവാഗ് 25 ബൗണ്ടറിയും ഏഴു സിക്സുമുള്‍പ്പെടെ 219 റണ്‍സെടുത്ത് പുറത്തായി. രണ്ടാമത് ബാറ്റു ചെയ്ത വിന്‍ഡീസ് 49.2 ഓവറില്‍ 265 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ വിജയം വീണ്ടും 153 റണ്‍സിന്!

• 2014 നവംബര്‍ 13. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്ബരയിലെ നാലാം മല്‍സരം കൊല്‍ക്കത്തയില്‍ നടക്കുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അ‍ഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സെടുത്തു. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് (219) ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ മറികടന്ന മല്‍സരമായിരുന്നു ഇത്. 173 പന്തുകള്‍ നേരിട്ട ശര്‍മ, 33 ബൗണ്ടറികളും ഒന്‍പത് സിക്സുമുള്‍പ്പെടെ 264 റണ്‍സെടുത്ത് പുറത്തായി. രണ്ടാമത് ബാറ്റു ചെയ്ത ശ്രീലങ്ക 43.1 ഓവറില്‍ 251 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ വിജയം വീണ്ടും 153 റണ്‍സിന്!

ഇരുപത്തിയാറില്‍ സച്ചിനും കോഹ്ലിക്കും 22 ഏകദിന സെഞ്ചുറികള്‍!

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനും പുതുതലമുറയുടെ ഇഷ്ടതാരം വിരാട് കോഹ്ലിക്കും 26 വയസു പൂര്‍ത്തിയാകുന്ന സമയത്ത് ഏകദിനത്തില്‍ 22 സെഞ്ചുറികളാണ് സ്വന്തം പേരിലുണ്ടായിരുന്നത്.

അതിശയിപ്പിക്കുന്ന സമാനതകളുമായി വി.വി.എസ്.ലക്ഷ്മണും രാഹുല്‍ ദ്രാവിഡും!

ഇന്ത്യന്‍ ക്രിക്കറ്റിന്, പ്രത്യേകിച്ചും ടെസ്റ്റില്‍ നട്ടെല്ലുയര്‍ത്തി നില്‍ക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച താരമാണ് ഹൈദരാബാദുകാരനായ വി.വി.എസ്.ലക്ഷ്മണും കര്‍ണാടകക്കാരനായ രാഹുല്‍ ദ്രാവിഡും. ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകള്‍ മുഴുവന്‍ തോളിലേറ്റി ഇവര്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച വിജയങ്ങള്‍ എത്രയോ അധികമാണ്. കൊല്‍ക്കത്ത ഈ‍ഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യ ഇന്നിങ്സില്‍ ഫോളോ ഓണ്‍ ചെയ്ത ഇന്ത്യയെ സമാനതകളില്ലാത്ത പോരാട്ടവീര്യം കാഴ്ചവച്ച്‌ വിജയത്തിലെത്തിച്ച ഇരുവരുടെയും ഇന്നിങ്സ് മറക്കാന്‍ ആര്‍ക്കു കഴിയും. ഇത്തരം സമാനതകള്‍ക്കു പുറമെ ഇരുവരും തമ്മില്‍ മറ്റു ചില സാമ്യങ്ങളുമുണ്ട്. അവയിതാ:

• 1996ലാണ് ഇരുവരുടെയും രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം.

• ഇരുവരും രാജ്യാന്തര ക്രിക്കറ്റില്‍ തിളങ്ങിനിന്നത് നീണ്ട 16 വര്‍ഷങ്ങള്‍.

• ഇരുവരും കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടു തവണ 300 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളികളായി.

• ഒരേ വേദിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒരേ മല്‍സരത്തിലായിരുന്നു ഇരുവരുടെയും അവസാന ടെസ്റ്റ് സെഞ്ചുറി.

• ടെസ്റ്റ് ക്രിക്കറ്റില്‍ ഉയര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവരുടെയും പേരിലാണ്.

• ഇരുവരുടെയും അവസാന ടെസ്റ്റ് പരമ്ബര ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു.

• ഇരുവരുടെയും അവസാന വിദേശ ടെസ്റ്റ് പരമ്ബരയും ഓസ്ട്രേലിയന്‍ മണ്ണിലായിരുന്നു.

• അപൂര്‍വമായി മാത്രം ബോള്‍ ചെയ്തിരുന്ന ഇരുവരും തങ്ങളുടെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേടിയത് ഒരേ മല്‍സരത്തിലാണെന്ന അപൂര്‍വതയുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ഇത്.

അലക് സ്റ്റ്യുവാര്‍ട്ടിന്റെ ജനന തീയതിയും റണ്‍നേട്ടവും ഒരുപോലെ വന്ന് ഞെട്ടിച്ചപ്പോള്‍!

1963 ഏപ്രില്‍ എട്ടിനായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം അലക് സ്റ്റ്യുവാര്‍ട്ടിന്റെ ജനനം. അതായത് 8-4-63ന്. ടെസ്റ്റ് ക്രിക്കറ്റില്‍ അലക് സ്റ്റ്യുവാര്‍ട്ടിന്റെ റണ്‍നേട്ടം ഇങ്ങനെ 8463!

ധോണിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ആദ്യ ഏകദിന സെഞ്ചുറിയും

പരിമതി ഓവര്‍ ക്രിക്കറ്റ് മല്‍സരങ്ങളിലെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ആദ്യ ഏകദിന സെഞ്ചുറിയും അദ്ദേഹത്തിന്റെ അഞ്ചാം മല്‍സരത്തിലായിരുന്നു. മാത്രമല്ല, ഈ സെഞ്ചുറികള്‍ രണ്ടും പാക്കിസ്ഥാനെതിരെയായിരുന്നു. തീര്‍ന്നില്ല സമാനതകള്‍. ഇരു മല്‍സരങ്ങളിലും ധോണി നേടിയത് 148 റണ്‍സ്!

Friday, 16 September 2016

അയല്‍വാസിയായ പതിമൂന്നുകാരിയെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി പീഡിപ്പിച്ചു; കാര്യം കഴിഞ്ഞപ്പോള്‍ റോഡരികിലെ വെയിറ്റിങ് ഷെഡില്‍ ഉപേക്ഷിച്ച്‌ മുങ്ങി; രായ്ക്കു രാമാനം പ്രതിയെ പൊക്കി പൊലീസ്



പത്തനംതിട്ട: സൗമ്യ, ജിഷ വധക്കേസുകള്‍ അടക്കം സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ ഇതാ പത്തനംതിട്ടയില്‍ നിന്നും ഞെട്ടിക്കുന്ന ഒരു പീഡനകഥ. അയല്‍വാസിയായ പതിമൂന്നുകാരിയെ അര്‍ധരാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ച ശേഷം മെയിന്‍ റോഡരികിലെ വെയിറ്റിങ്ഷെഡില്‍ ഉപേക്ഷിച്ച്‌ കാമുകന്‍ മുങ്ങി. തെരഞ്ഞെത്തിയ വീട്ടുകാര്‍ക്ക് മുന്നില്‍ കാമുകന്റെ കഥ ഒളിച്ചു വച്ച പെണ്‍കുട്ടി പിന്നീട് എല്ലാം തുറന്നു പറഞ്ഞു.
മുങ്ങിയ കാമുകനെ രായ്ക്കു രാമാനം തേടിപ്പിടിച്ച്‌ പൊലീസും കാര്യക്ഷമത കാട്ടി.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പത്തനംതിട്ട-വള്ളിക്കോട് റോഡരികില്‍ കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വെയിറ്റിങ് ഷെഡിലാണ് പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്. മുള്ളനിക്കാട് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.

അയല്‍വാസിയായ ശരത് എന്ന യുവാവാണ് ഉപദ്രവിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഓമല്ലൂരിലെ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയും സമീപവാസിയായ ശരത്തും തമ്മില്‍ അടുപ്പത്തിലായിരുന്നു. അവിട്ടം ദിനത്തില്‍ രാത്രി 12 മണിയോടെ വീടിനു പിന്നിലെത്തിയ ശരത് കുട്ടിയെ വിളിച്ച്‌ പുറത്തിറക്കി സമീപത്തുള്ള തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ മോക്ഷഗിരി റൂട്ടിലൂടെ ഇരുവരും നടന്ന് കൊടുന്തറയിലെ വെയിറ്റിങ് ഷെഡിലെത്തി. കുട്ടിയോട് ഇവിടെ കാത്തിരിക്കണമെന്നും താന്‍ ഉടനെ എത്താമെന്നും പറഞ്ഞ് ശരത് മുങ്ങുകയായിരുന്നു.

മൂന്നുമണിയോടെ അന്വേഷിച്ചിറങ്ങിയ ബന്ധു കുട്ടിയെ വെയ്റ്റിങ് ഷെഡില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനം നടന്നതായി കുട്ടി പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇന്നലെ വൈകിട്ട് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. പല വിധ ക്രിമിനല്‍ നടപടികളുമുള്ളയാളാണ് ശരത് എന്നാണ് പൊലീസിനു കിട്ടിയിരിക്കുന്ന വിവരം. തേടിയെത്തിയ ബന്ധുക്കള്‍ക്കു മുന്നില്‍ പെണ്‍കുട്ടി അകപ്പെട്ടില്ലായിരുന്നുവെങ്കില്‍ മറ്റൊരു നടുക്കുന്ന പീഡനകഥ കൂടി ആവര്‍ത്തിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഫിന്‍ലന്‍ഡില്‍നിന്നു ഉടന്‍ തിരിച്ചുവരൂ; മനീഷ് സിസോദിയയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍



ന്യൂഡല്‍ഹി• ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് തിരികെ വരണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്. എന്നാല്‍ ഇത്തരത്തിലൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സിസോദിയയ്ക്കോ ഹെല്‍സിങ്കിയിലെ ഇന്ത്യന്‍ എംബസിക്കോ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസില്‍നിന്ന് യാതൊരു ഉത്തരവും ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഞായറാഴ്ച അദ്ദേഹം തിരിച്ചുവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും ബാധിച്ച്‌ 30 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി ഫിന്‍ലന്‍ഡില്‍ അവധിക്കാലം ചിലവഴിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
നൂതന പഠനരീതിയെക്കുറിച്ചു പഠിക്കുന്നതിനാണ് സിസോദിയ ഫിന്‍ലന്‍ഡിനു പോയിരിക്കുന്നത്. തൊണ്ടയ്ക്കുള്ള ശസ്ത്രക്രിയയ്ക്കായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ബെംഗളൂരുവിലാണ്.

ജിഷയെ കൊലപ്പെടുത്തിയത് അമിറുല്‍ ഇസ്ലാം തനിച്ച്‌; കുറ്റപത്രം സമര്‍പ്പിച്ചു



കൊച്ചി: ജിഷ വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്കെതിരെ നിര്‍ണ്ണായക തെളിവുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിഷയെ അമീറുള്‍ ഇസ്ലാം ഒറ്റക്കാണ് കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് ജിഷയെ കീഴ്പ്പെടുത്തിയ ശേഷമാണ് അമീറുള്‍ കൊലപാതകം നടത്തിയത്.. പ്രതി ലൈംഗിക വൈകൃതമുള്ള ആളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
അമീറുളിനെതിരെ രഹസ്യമൊഴികള്‍ ഉള്‍പ്പെടെ 195 സാക്ഷികളേയും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. ജിഷയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത ഉമിനീരില്‍ അമീറുളിന്റെ ഡിഎന്‍എയാണെന്നും വ്യക്തമാക്കുന്നു.

അതേസമയം കൊലപാതകത്തിന് ദൃക്സാക്ഷികളില്ല എന്നത് പ്രോസിക്യൂഷന് എതിരാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള 90 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് വ്യവസ്ഥ. എന്നാല്‍ പൊതു അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം കുറ്റപത്രം സമര്‍പ്പിക്കാമെന്ന നിയമത്തിലെ നിര്‍ദേശം അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്റെ നീക്കം.
ഏപ്രില്‍ 28നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കനാല്‍ പുറമ്ബോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ ക്രൂരപീഡനത്തിനിരയായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 16നാണ് പ്രതി അമീറുള്ളിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നും അറസ്റ്റ് ചെയ്തിരുന്നത്.

നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ ഭയപ്പെടുന്നു: യുഎന്നിലെ ബലൂച്ച്‌ പ്രതിനിധി



ന്യൂഡല്‍ഹി• ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് നരേന്ദ്ര മോദി തുടക്കം കുറിച്ചതുമുതല്‍ പാക്കിസ്ഥാന്‍ ഭയപ്പാടിലാണെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ ബലൂച്ചിസ്ഥാന്‍ പ്രതിനിധി മെഹ്റാന്‍ മാരി. ഇതേത്തുടര്‍ന്ന് അടുത്തിടെയായി ബലൂചിസ്ഥാന്റെ പല പ്രദേശങ്ങളിലും സൈനിക നടപടികള്‍ പാക്ക് സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയതായും മാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ബലൂചിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലേയും മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യാന്തര വേദികളില്‍ ഉന്നയിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമാക്കിയിരുന്നു.
മാത്രമല്ല, ഐക്യരാഷ്ട്ര സഭയില്‍ ഈ വിഷയം ഇന്ത്യ അവതരിപ്പിക്കുകയും ചെയ്തു. അടുത്തിടെ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 33-ാം സമ്മേളനത്തിലാണ് യുഎന്നിലെ ഇന്ത്യന്‍ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ അജിത്കുമാര്‍, ബലൂചിസ്ഥാനില്‍ പാക്ക് സര്‍ക്കാരും സൈന്യവും നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ എടുത്തുകാട്ടിയത്.

സ്വാതന്ത്ര്യദിന സന്ദേശത്തിലും അടുത്തിടെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ സമ്മേളനത്തിലുമായി ബലൂചിസ്ഥാന്‍ വിഷയം രാജ്യാന്തര ശ്രദ്ധയിലേക്കെത്തിച്ചതിന് താനും ബലൂചിസ്ഥാനിലെ ജനങ്ങളും ഇന്ത്യയോട് കടപ്പെട്ടവരാണെന്ന് മാരി പറഞ്ഞു. ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിന് ഇന്ത്യയ്ക്കു കഴിയുമെന്ന വിശ്വാസമാണ് അവിടുത്തെ ജനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്ക് സര്‍ക്കാരും വിവിധ പാക്ക് ഏജന്‍സികളും ബലൂചിസ്ഥാനില്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളെക്കുറിച്ച്‌ യുഎസിനും അറിവുള്ളതാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനോടുള്ള നയത്തില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ തീര്‍ച്ചയായും യുഎസിനോട് ആവശ്യപ്പെടും. ഇപ്പോള്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനോട് കൈക്കൊണ്ടിരിക്കുന്ന അതേ നിലപാടിലേക്ക് യുഎസും വരുമെന്നാണ് പ്രതീക്ഷയെന്നും മാരി വ്യക്തമാക്കി.

ഗുജറാത്തില്‍ ഗോരക്ഷകര്‍ മര്‍ദിച്ചയാള്‍ മരണപ്പെട്ടു



ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഗോരക്ഷകര്‍ മര്‍ദിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മുഹമ്മദ് അയ്യൂബ് മരിച്ചു. രണ്ട് പശുക്കിടാങ്ങളുമായി ഇന്നോവയില്‍ പോകവേ സെപ്തംബര്‍ 13നാണ് മുഹമ്മദ് അയൂബിനു നേരെ ആക്രമണം നടന്നത്.

അയൂബിനോടൊപ്പം ഉണ്ടായിരുന്ന സമീര്‍ ഷെയ്ഖ് ചികിത്സയിലാണ്. ആക്രമികള്‍ക്കെതിരെ കൊലക്കുറ്റം ചാര്‍ത്താതെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടു കൊടുക്കില്ല എന്ന നിലപാടിലാണ് മാതാപിതാക്കള്‍. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കൊലക്കുറ്റം ചേര്‍ത്തിരുന്നില്ല. ഗോരക്ഷ സമിതിക്കാര്‍ നടത്തിവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗം, ക്യാമറയില്‍ കുടുങ്ങിയാല്‍ ലൈസന്‍സ് റദ്ദാക്കും!!



ലണ്ടന്‍: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ക്യാമറയില്‍പ്പെട്ടാല്‍ ലൈസന്‍സ് നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടന്‍. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രെയംസലിംഗ് ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.


ഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിക്കുന്നതും ഏതെങ്കിലും മൊബൈല്‍ ആപ്ലിക്കേഷനില്‍ മെസേജ് അയക്കുന്നതും 200 യൂറോ വരെ പിഴ ഈടാക്കുന്നതിനും ലൈസന്‍സ് റദ്ദാക്കുന്നതിനും ആറ് മാസം വരെ ഡ്രൈവിംഗിന് വിലക്കേര്‍പ്പെടുത്തുന്നതിനും പര്യാപ്തമായ കുറ്റമായാണ് കണക്കാക്കുന്നത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിന് വിധേയരാക്കാനും തീരുമാനമുണ്ട്. റോഡില്‍ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഗതാഗത വകുപ്പ് കൊണ്ടുവരുന്ന പുതിയ നിര്‍ദ്ദേശം ക2017 മുതല്‍ പ്രാബല്യത്തില്‍ വരും.

സാധാരണ അപകടങ്ങളേക്കാള്‍ മൊബൈല്‍ ഫോണ്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ 50 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന ഗവേഷകരുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കം. ഇതോടെ മൊബൈല്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിയ്ക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കുകയും ചെയ്യും.

അവിഹിത ആരോപിച്ച്‌ സദാചാര പൊലീസ് ചമഞ്ഞു ചെന്നപ്പോള്‍ മുളകുപൊടി എറിഞ്ഞ് ഓടിച്ചതിന്റെ പ്രതികാരമായി രണ്ടു വര്‍ഷത്തിനു ശേഷം കൊലപാതകം: ചിറ്റാറില്‍ വിനോദെന്ന ചെറുപ്പക്കാരനെ മര്‍ദിച്ചുകൊന്ന സംഘം പിടിയില്‍



പത്തനംതിട്ട: രണ്ടു വര്‍ഷം മുന്‍പുണ്ടായ സംഭവത്തിനു കാത്തിരുന്ന് പ്രതികാരം ചെയ്ത യുവാക്കള്‍ കൊലക്കുറ്റത്തിന് അറസ്റ്റില്‍. അവിഹിത ബന്ധം ആരോപിച്ച്‌ യുവാവിനെ പിന്തുടര്‍ന്ന് സദാചാരപ്പൊലീസ് ചമഞ്ഞ് വിരട്ടാന്‍ ശ്രമിച്ചപ്പോള്‍ മുളകുപൊടി എറിഞ്ഞ് ഓടിച്ചതിന്റെ പ്രതികാരമായി യുവാവിനെ തിരുവോണ നാളില്‍ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചിറ്റാര്‍ കൊടുമുടി കൃഷ്ണവിലാസം വിനോദാ(53)ണ് തിരുവോണനാളില്‍ നടുറോഡില്‍ മര്‍ദനമേറ്റ് മരിച്ചത്. കൊലക്കേസില്‍ കൊടുമുടി പള്ളിപ്പറമ്ബില്‍ ആനന്ദന്റെ മകന്‍ അഖില്‍ ആനന്ദ് (27), മേപ്പുറത്ത് സന്തോഷിന്റെ മകന്‍ അഖിലേഷ് (20), തടത്തില്‍ രാമചന്ദ്രന്റെ മകന്‍ ടി.ആര്‍ രഞ്ജുമോന്‍(25), തടത്തില്‍ പ്രഭാകരന്റെ മകന്‍ ടി.പി.
രവി (49) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു വര്‍ഷം മുമ്ബ് പ്രതികളായ അഖില്‍ ആനന്ദന്‍, അഖിലേഷ്, രഞ്ജുമോന്‍ എന്നിവരും കൊടുമുടി സ്വദേശി അനീഷും ചേര്‍ന്ന് വിനോദുമായി ഏറ്റുമുട്ടിയിരുന്നു. ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചു കഴിയുന്ന വിനോദ് ഒരു സ്ത്രീയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇത് പിടികൂടാന്‍ സദാചാരപ്പൊലീസ് ചമഞ്ഞ് എത്തിയ പ്രതികളെ അന്ന് വിനോദും ഒപ്പമുള്ള സ്ത്രീയും ചേര്‍ന്ന് മുളകുപൊടി വിതറി അടിച്ച്‌ ഓടിച്ചിരുന്നു. അതിന്റെ പ്രതികാരത്തിനായി തക്കം പാര്‍ത്തിരിക്കുകയായിരുന്നു പ്രതികള്‍.

കഴിഞ്ഞ ഒമ്ബതുവര്‍ഷമായി കൊടുമുടിയിലെ വീടുമായി ബന്ധമില്ലാതിരുന്ന വിനോദ് അമ്മയെ കാണാനാണ് തിരുവോണ ദിവസം ഇവിടെ എത്തിയത്. വരുന്ന വഴിക്ക് വിനോദ് സുഹൃത്തും കുഴല്‍കിണര്‍ കരാറുകാരനുമായ രവിയുടെ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഒരു കുപ്പി മദ്യം എടുത്തു കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ രവി വിനോദിനെ വിളിച്ചു വരുത്തി. ഇവര്‍ തമ്മില്‍ മദ്യത്തിന്റെ പേരില്‍ ഒരു മണിക്കൂറോളം കൊടുമുടി ജങ്ഷനില്‍ വാക്കുതര്‍ക്കമുണ്ടായി.

താന്‍ എടുത്തതിനു പകരം ചിറ്റാറില്‍ പോയി മദ്യം വാങ്ങി വരാമെന്നുപറഞ്ഞ് ബൈക്കില്‍ വിനോദ് പോയി. ഈ സമയം പടയണിപ്പാറ ജങ്ഷനിലുണ്ടായിരുന്ന അഖിലും അഖിലേഷും രഞ്ജുമോനും അനീഷും ചേര്‍ന്ന് വിനോദിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അവശനായ വിനോദിനെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ തുനിഞ്ഞപ്പോള്‍ തടസപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തു വച്ചു തന്നെ വിനോദ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അനീഷ് കൂടി പിടിയിലാകാനുണ്ട്.

മുന്‍ ഇടതുഭരണ സമിതിയുടെ സ്പോര്‍ട്സ് ലോട്ടറി ക്രമക്കേടില്‍ത്തട്ടി സിപിഎം- ജേക്കബ് തോമസ് ബന്ധം ഉലയുമോ? ആരാണ് പ്രതിക്കൂട്ടില്‍

തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ ലോട്ടറിക്കേസില്‍ സിപിഎം ഉന്നതനേതാവിനെ പ്രതിയാക്കി വിജിലന്‍സ് കേസ് എടുക്കേണ്ട സാഹചര്യം രൂപപ്പെട്ടതോടെ വിജിലന്‍സ് ആശയക്കുഴപ്പത്തില്‍. സിപിഎമ്മും മുഖ്യമന്ത്രിയും അതിനേക്കാള്‍ വലിയ പ്രതിസന്ധിയില്‍.

സ്പോര്‍ട്സ് ലോട്ടറിയുമായി ബന്ധപ്പെടുത്തി മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് മുന്‍ സര്‍ക്കാരിനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ത്വരിത പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ നേതൃത്വത്തിനു നേരെയാണ് ക്രമക്കേടുകള്‍ വിരല്‍ ചൂണ്ടുന്നത്.

ഈ പ്രശ്നത്തില്‍ത്തട്ടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള നല്ല ബന്ധം തകരരുതെന്നാണ് അദ്ദേഹവും മുഖ്യമന്ത്രിയും ആഗ്രഹിക്കുന്നതെന്നാണു വിവരം. എന്നാല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ലോട്ടറിക്കേസിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമുണ്ടാകരുതെന്നും മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.

മുന്‍ മന്ത്രിമാരായ കെ എം മാണി, കെ ബാബു, വിവിധ പൊതുമേഖലാ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ക്കെതിരേ ശക്തമായ അഴിമതിവിരുദ്ധ കേസുകളുമായി മുന്നോട്ടു പോകുന്നതിനിടെ സിപിഎമ്മിനു വേണ്ടി ആരെയെങ്കിലും രക്ഷിക്കേണ്ടി വരുന്നത് തന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് ജേക്കബ് തോമസിന് അറിയുകയും ചെയ്യാം.

അഞ്ജു ബോബി ജോര്‍ജിന്റെ കത്ത് വിജിലന്‍സിന് കൈമാറിയിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പോയത്. അതില്‍ ചൂണ്ടിക്കാട്ടിയ വിവിധ ക്രമക്കേടുകളേക്കുറിച്ച്‌ വിജിലന്‍സ് ത്വരിത പരിശോധന നടത്തിയതാകട്ടെ ഈ സര്‍ക്കാര്‍ വന്നശേഷവും.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുത്തില്ലെങ്കിലും വിജിലന്‍സിനു കിട്ടിയ ഉത്തരവാദിത്തമുള്ള പരാതികളിലെല്ലാം ത്വരിത പരിശോധന നടത്തുക എന്ന രീതിയുടെ ഭാഗമായി ജേക്കബ് തോമസ് സ്വമേധയാ പരിശോധനയ്ക്കു വിടുകയായിരുന്നു. ഓരോ ആരോപണവും വിശദമായി പരിശോധിച്ചു. ലോട്ടറിയുമായി ബന്ധപ്പെട്ടു ക്രമക്കേടുകള്‍ ഉണ്ടായി എന്നാണത്രേ പ്രഥമദൃഷ്ട്യാ മനസിലായത്.

സ്വാഭാവികമായും അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഉള്‍പ്പെടെ പ്രതിസ്ഥാനത്താവുന്ന അന്വേഷണമാണ് ഇനി നടക്കേണ്ടത്. അദ്ദേഹത്തെ കൈവിടാന്‍ പാര്‍ട്ടി ഒരുക്കവുമല്ല. ഈ ആശയക്കുഴപ്പത്തെ എങ്ങനെ മറികടക്കും എന്നതാണ് വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്. ക്രമക്കേടുകള്‍ നടന്നിട്ടില്ല എന്നും ബജ്ഡറ്റ് വിഹിതം കിട്ടാതെ വന്നപ്പോള്‍ ലോട്ടറിയുടെ പണം സ്പോര്‍ട്സ് കൗണ്‍സിലിനു വേണ്ടി ചെലവഴിച്ചുവെന്നേയുള്ളു എന്നുമാണ് മുന്‍ പ്രസിഡന്റ് ടി പി ദാസന്‍ നേരത്തേ മാധ്യമങ്ങളോടു പറഞ്ഞത്.

അന്വേഷണം നടത്തി അത് വ്യക്തമാക്കാന്‍ സാധിച്ചാല്‍ പ്രതിസന്ധിയില്‍ നിന്നു തലയൂരാന്‍ സാധിക്കുമെന്നു പാര്‍ട്ടിയും മുഖ്യമന്ത്രിയും കണക്കുകൂട്ടുന്നു. എന്നാല്‍, അന്വേഷണത്തില്‍ കണ്ടെത്തുന്നത് അതല്ലെങ്കില്‍ എന്തു ചെയ്യും
എന്നത് പാര്‍ട്ടിയെയും പിണറായിയെയും അലട്ടുകയും ചെയ്യുന്നു.

ഇക്കാര്യത്തില്‍ അന്വേഷണം വേണ്ട എന്ന് ജേക്കബ് തോമസിനെ വിലക്കാന്‍ അവര്‍ ഒരുക്കവുമല്ല. അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നതും അഴിമതിക്കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണ് എന്ന വിമര്‍ശനം ഉയരാനുള്ള സാധ്യതയും അവര്‍ക്കു മുന്നിലുണ്ട്.

ജിഷയെ കീഴ്പ്പെടുത്താനെത്തി, എതിര്‍ത്തപ്പോള്‍ ആയുധം പ്രയോഗിച്ചു, രഹസ്യഭാഗത്തു കുത്തിയത് സ്വഭാവവൈകൃതം മൂലം; ജിഷയുടെ വീട്ടില്‍ കാണപ്പെട്ട മൂന്നാമന്റെ വിരലടയാളത്തെ കുറിച്ച്‌ കുറ്റപത്രത്തില്‍ പരാമര്‍ശമില്ല; അമീറിന്റെ സുഹൃത്ത് അനാറുളിന്റെ തിരോധാനം പ്രതിഭാഗത്തിനുള്ള പഴുതായി മാറുമെന്ന് ആശങ്ക: ജിഷവധക്കേസിലെ വീഴ്ച്ച സൗമ്യവധക്കേസിലും ആവര്‍ത്തിക്കുമോ?



കോതമംഗലം: സൗമ്യവധക്കേസിന്റെ ദുരന്തം തന്നെ ജിഷ വധക്കേസിലും ആവര്‍ത്തിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ജിഷക്കേസില്‍ പൊലീസ് ഇന്നു സമര്‍പ്പിച്ച കുറ്റപത്രം സംബന്ധിച്ചു പുറത്തുവന്ന സൂചനകള്‍. പഴുതടച്ചൊരു കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്ന് അന്വേഷണ സംഘം വാദിക്കുമ്ബോള്‍ തന്നെയും പല കാര്യങ്ങളിലും കടുത് ആശങ്കയാണ് നിലനില്‍ക്കുന്നത്. 1500 പേജുള്ള കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്.

സംഭവത്തില്‍ പിടിയിലായ പ്രതി അമിറുള്‍ സംഭവദിവസം ജിഷയെ കീഴ്പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വീട്ടിലെത്തിയതെന്നും എതിര്‍പ്പ് ശക്തമായപ്പോള്‍ ആയുധപ്രയോഗം നടത്തിയതു മൂലമാണ് മരണപ്പെട്ടതെന്നും മരണശേഷം രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കിയത് പ്രതിയുടെ സ്വഭാവവൈകൃതം മൂലമാണെന്നുമാണ് കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശമെന്നാണ് ലഭ്യമായ വിവരം.
പൂര്‍ണമായും അമിറുള്‍ എന്ന പ്രതിയില്‍ മാത്രം കേന്ദ്രീകരിച്ചാണ് കുറ്റപത്രം തയാറാക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍, കൊല നടന്ന മുറിയില്‍ കണ്ടെത്തിയ അപരിചിത വിരലടയാളം ആരുടേതെന്നു തെളിയിക്കാന്‍ കഴിയാത്തതും പ്രതി അമിറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാമിനെ കണ്ടെത്താന്‍ കഴിയാത്തതും ജിഷ കൊലക്കേസ്സില്‍ പ്രോസിക്യൂഷന് തിരിച്ചടിയാവാന്‍ സാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ജോണ്‍സണ്‍ വരിക്കാപ്പിള്ളി അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ഈ വിഷയങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ പോലും ഇത് കേസ്സില്‍ നിര്‍ണ്ണായക വസ്തുതകളാണെന്ന് പ്രതിഭാഗത്തിന് സ്ഥാപിക്കാനായാല്‍ അത് പ്രോസിക്യൂഷന് തിരിച്ചടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗമ്യകേസ്സിലെ പ്രതിഭാഗം അഭിഭാഷകന്‍ ബി എ ആളൂര്‍ ഈ കേസ്സില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരാവാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഡ്വ ജോണ്‍സന്റെ ഈ വെളിപ്പെടുത്തലിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിരലടയാളം സംസാരിക്കുന്ന തെളിവാണെന്നാണ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്നും താന്‍ ലൈംഗിക ചൂഷണത്തിന് മാത്രമേ മുതിര്‍ന്നുള്ളുവെന്നും കൊലപ്പെടുത്തിയത് മറ്റൊരാളാണെന്നും(അനാറുള്‍) പ്രതി അമിറുള്‍ വിചാരണ ഘട്ടത്തില്‍ വെളിപ്പെടുത്തിയാല്‍ അത് കേസ്സിന്റെ ഗതി തന്നെ മാറ്റുമെന്നാണ് നിയമവിദഗ്ദ്ധരുടെ നിഗമനം.

അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ ഡി ജി പി, ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് രാജ്യത്തെ ഞെട്ടിച്ച പെരുമ്ബാവൂര്‍ ജിഷകൊലക്കേസ്സില്‍ കുറ്റപത്രം തയ്യാറാക്കല്‍ പൂര്‍ത്തിയാക്കിയത്. ഇതിനായി ഇന്നലെ രാവിലെ തന്നെ ഇവര്‍ പെരുമ്ബാവൂരില്‍ എത്തിയിരുന്നു. ഇന്നുരാവിലെ എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ലഭ്യമായ വിവരം.മജിസ്ട്രേറ്റ് അവധിയായതിനാല്‍ മുദ്രവച്ച കവറില്‍ കുറ്റപത്രം കോടതിയിലെത്തിക്കുന്നതിനാണ് അന്വേഷകസംഘത്തിന്റെ നീക്കം.

ജിഷയുടെ ജഡം കണ്ടെത്തിയ മുറിയില്‍ കണ്ടെത്തിയ, അമിറുളിന്റെയും ജിഷയുടെയും അല്ലാത്ത വിരലടയാളം, അമിറുളിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാമിന്റെ തിരോധാനം എന്നിവയ്ക്ക് ഇപ്പോഴും ഉത്തരം കണ്ടെത്താന്‍ അന്വേഷകസംഘത്തിനായിട്ടില്ല. ഇതു സംബന്ധിച്ചുള്ള പരാമര്‍ശം കുറ്റപത്രത്തിലുള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. സൗമ്യകേസിലെ വിധി കണക്കിലെടുത്ത് കുറ്റപത്രത്തില്‍ ഏതാനും കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും നടത്തിയതായും അറിയുന്നു. ഈ കേസിലെ ഏക പ്രതി അമിറുള്‍ ഇസ്ലാമിന് അര്‍ഹമായ ശിക്ഷ ലഭിക്കുന്നതിനുള്ള തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളതെന്നും സൗമ്യക്കേസിന്റെ ദുര്‍വ്വിധി ഈ കേസ്സില്‍ ഉണ്ടാവില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ അവകാശവാദം.

ആക്രമണത്തിനുപയോഗിച്ച കത്തി, മദ്യക്കുപ്പി തുടങ്ങിയവ സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ തെളിവുകളില്‍ ഉള്‍പ്പെടും. കൃത്യം നടത്തിയത് അമിറുള്‍ തന്നെയെന്ന് സ്ഥാപിക്കാന്‍ അന്വേഷകസംഘം പ്രധാനമായും മുന്നോട്ടുവയ്ക്കുന്നതു ഡി എന്‍ എ പരിശോധനാഫലമാണ്. ജിഷയുടെ നഖത്തിനിടയില്‍ നിന്നും കണ്ടെടുത്ത തൊലി, കൊല നടന്ന മുറിയിലെ വാതിലിന്റെ കൊളുത്തില്‍ കാണപ്പെട്ട രക്തക്കറ എന്നിവയില്‍ നിന്നും തിരിച്ചറിഞ്ഞ ഡി എന്‍ എ അമിറുളിന്റേതാണെന്ന് സ്ഥിരീകരിക്കാനായത് കേസ്സില്‍ പ്രോസിക്യൂഷന് ഏറെ അനുകൂലഘടകമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ .

പെരുമ്ബാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയില്‍ അമ്മ രാജേശ്വരിക്കൊപ്പം പുറംപോക്കില്‍ താമസിച്ചിരുന്ന നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ ജഡം വികൃതമാക്കിയ നിലയില്‍ ഈ വര്‍ഷം ഏപ്രില്‍ 28-ന് വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ആദ്യഘട്ട അന്വേഷണത്തിലെ പാളിച്ചകള്‍ മൂലം പ്രതി അനാറുള്‍ ഇസ്ലാം നാടുവിട്ടിരുന്നു.പിന്നീട് സംസ്ഥാന പൊലീസിലെ സര്‍വ്വ സന്നാഹങ്ങളും പ്രയോജനപ്പെടുത്തി, മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലക്കാട് -തമിഴ്നാട് അതിര്‍ത്തിക്കടുത്തുള്ള തമിഴ്ഗ്രാമത്തില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പശ്ചിമബംഗാള്‍ സ്വദേശി അമിറുള്‍ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തത്.

ദിവസങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥര്‍ വിവിധ മാര്‍ഗ്ഗങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ അമിറുള്‍ കുറ്റം സമ്മതിക്കുകയും പിന്നീട് പെരുമ്ബാവൂര്‍ കോടതിയില്‍ ഹാജരാക്കി ഇയാളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.ഈ സംഭവത്തില്‍ അസ്വഭാവിക മരണത്തിനാണ് കുറുപ്പംപടി പൊലീസ് കേസ്സ് ചാര്‍ജ്ജ് ചെയ്തിരുന്നത്. അനാറുള്‍ കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്നീട് ഈ കേസ്സില്‍ സുപ്രധാനമാറ്റങ്ങളുണ്ടായി. കൊലപാതകവും അനുബന്ധ സംഭവങ്ങളും ചേര്‍ത്ത് പിന്നീട് ചാര്‍ജ് ചെയ്ത കേസ്സിലെ കുറ്റപത്രമാണ് ഇപ്പോള്‍ വിചാരണ കോടതിയില്‍ സമര്‍പ്പിക്കുന്നത്.

കാവേരി തര്‍ക്കം; 19ന് ബെംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് കെഎസ്‌ആര്‍ടിസി സര്‍വ്വീസില്ല...



കോഴിക്കോട്: കാവേരി നദീജലതര്‍ക്കം സംബന്ധിച്ച കേസ് സെപ്തംബര്‍ 20ന് സുപ്രീം കോടതി പഗിഗണിക്കുന്നതിനാല്‍ 19ന് കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക്കെഎസ്‌ആര്‍ടിസി സര്‍വ്വീസുണ്ടാകില്ല.

കര്‍ണാടകയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടാണ് 19ന് സര്‍വ്വീസ് നടത്താത്തതെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. 20ന് സുപ്രീം കോടതി വിധി വന്നതിന് ശേഷം കര്‍ണാടകയിലെ സാഹചര്യങ്ങള്‍ പരിഗണിച്ചതിന് ശേഷം മാത്രമേ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിക്കുകയൊള്ളൂ.

അതേസമയം ബെംഗളൂരുവില്‍ നിന്നുള്ള സ്റ്റേറ്റ് ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച തമിഴ്നാട്ടില്‍ ബന്ദായിരുന്നതിനാല്‍ പാലക്കാട് നിന്ന് സേലം വഴിയുള്ള ബസുകള്‍ കോഴിക്കോട്-മൈസൂര്‍ വഴിയാണ് കടത്തിവിട്ടത്.

രണ്ടാഴ്ചയായി കര്‍ണാടകയില്‍ കാവേരി നദീജല പ്രശ്നത്തില്‍ പ്രക്ഷോഭം നടക്കുകയാണ്. തമിഴ് നാടിന് വെള്ളം കൊടുക്കുന്നതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ വെള്ളിയാഴ്ച കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദില്‍ അക്രമസ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബസുകളടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.

അലന് പിന്നാലെ പ്രിയങ്കയും പോയി; ചിറ്റാറില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ 15കാരിയുടെ വിയോഗത്തില്‍ തേങ്ങി കുടുംബം; നെഞ്ചു പൊട്ടുന്ന വേദനയിലും മകളുടെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍



പത്തനംതിട്ട: ചിറ്റാറില്‍ ഓണത്തോട് അനുബന്ധിച്ച്‌ നടത്തിയ കാര്‍ണിവലിനിടെ ആകാശഊഞ്ഞാലില്‍ നിന്ന് വീണു പരുക്കേറ്റ് ചികില്‍സയിലായിരുന്ന പ്രിയങ്ക(15)യും മരിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പ്രിയങ്ക ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ എട്ടിന് രാത്രി എട്ടുമണിയോടെയുണ്ടായ അപകടത്തില്‍ പ്രിയങ്കയും സഹോദരന്‍ അലന്‍ (5) മരിച്ചിരുന്നു. ഗുരുതരമായ പരുക്കുകളോടെ ചികില്‍സയിലായിരുന്നു പ്രിയങ്ക. ചിറ്റാര്‍ കുളത്തുങ്കല്‍ സജി-ലീന ദമ്ബതികളുടെ മക്കളാണ് ഇരുവരും.

പ്രിയങ്കയും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സന്നദ്ധത അറിയിച്ചു. അവയവങ്ങള്‍ എടുക്കാനുള്ള ശസ്ത്രക്രിയ രാവിലെ 10 മണിക്ക് ആരംഭിച്ചു. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്കാകും അവയവങ്ങള്‍ നല്‍കുക.
ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു പ്രിയങ്ക. മാതാപിതാക്കള്‍ നോക്കി നില്‍ക്കേയായിരുന്നു കുട്ടികളുടെ ദുരന്തം. മൂന്നുമക്കളാണ് സജിക്ക്.

അലന്റെ പിടിവാശി കാരണമാണ് കുട്ടികളെ ആകാശ ഊഞ്ഞാലില്‍ കയറ്റാന്‍ മാതാപിതാക്കള്‍ തുനിഞ്ഞത്. അലനും പ്രിയങ്കയും ഊഞ്ഞാലിന്റെ ഒരു തൊട്ടിയിലും രണ്ടാമത്തെ സഹോദരി നിമ്മി മറ്റൊരു തൊട്ടിയിലുമായിരുന്നു. ഊഞ്ഞാല്‍ വേഗം ആര്‍ജിച്ചപ്പോള്‍ 30 അടി ഉയരത്തില്‍ നിന്നും പിടിവിട്ടു അലന്‍ തെറിച്ചു പോവുകയായിരുന്നു. തെറിച്ചു പോയ അലനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രിയങ്കയും വീണത്. അലന്‍ മറ്റു തൊട്ടികളില്‍ അടിച്ചടിച്ചാണ് താഴെ വീണത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയും ചെയ്തു.

പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയുമാണ് കാര്‍ണ്ണിവെല്‍ നടന്നത്. ആറു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജിഗ്നേഷ് മെവാനിയെ പൊലീസ് വിട്ടയച്ചു



അഹമ്മദാബാദ്: അറസ്റ്റ് ചെയ്ത ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മെവാനിയെ ഗുജറാത്ത് പൊലീസ് വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രിയുടെ ജന്മദിനാഘോങ്ങളുടെ ഭാഗമായി മെവാനിയുടെ കരുതല്‍ തടങ്കലില്‍ വച്ചതാണെന്ന്് കരുതുന്നു. മോദി എത്തുന്നതിന് തൊട്ട് മുന്‍പാണ് മെവാനിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത ഉടനെ മെവാനിയെ രഹസ്വകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായി വിവരം ലഭിച്ചിരുന്നത്.

ഡല്‍ഹി ജന്‍ന്ദര്‍ മന്ദിറില്‍ ദളിത് സ്വഭിമാന്‍ സംഘര്‍ഷ് റാലിയില്‍ തന്‍റെയൊപ്പം പങ്കെടുത്ത മേവാനിയെ മഫ്തിയിലെത്തിയ പോലീസാണ് മെവാനിയെ അറസ്റ്റ് ചെയുകയായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്തതിന് കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും നേതാക്കളെ പിടികൂടി തടവിലാക്കാമെന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു.

ഇതൊക്കെ സിംപിളല്ലെ; അറുപത്തി രണ്ടാം വയസ്സിലും തളരാതെ ഗര്‍ഭിണിയായി



മാഡ്രിഡ്: അറുപത്തിരണ്ടാം വയസ്സിലും തളരില്ലെന്ന് പ്രഖ്യാപിച്ച്‌ സ്പാനിഷ് ഡോക്ടര്‍ ഗര്‍ഭിണിയായി. എട്ട് മാസം ഗര്‍ഭിണിയാണ് ലീന അല്‍വാരസ് എന്ന സ്പാനിഷ് ഡോക്ടര്‍. 20 വര്‍ഷം മുമ്ബ് ആര്‍ത്തവ വിരാമം വന്നെങ്കിലും വന്ധ്യതാ ചികിത്സയിലൂടെ വീണ്ടും ഗര്‍ഭം ധരിക്കുകയായിരുന്നു.

പടിഞ്ഞാറന്‍ സ്പെയിനിലെ ല്യൂഗോയിലാണ് ലീനയുടെ താമസം. രണ്ട് ആണ്‍മക്കളുടെ അമ്മകൂടിയാണ് ഇവര്‍. ലീനയുടെ മൂത്ത മകന് ഇപ്പോള്‍ 27 വയസ്സായി. പ്രസവ സമയത്തുണ്ടായ ചെറിയ പിഴവില്‍ വൈകല്യത്തോടെ ജീവിക്കാനായിരുന്നു മൂത്ത മകന്റെ വിധി.
ഇതോടെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് രണ്ടാം വിവാഹം കഴിച്ചെങ്കിലും കുട്ടി പിറന്നത് അമ്ബത്തിരണ്ടാം വയസ്സിലായിരുന്നു.

അറുപത്തിരണ്ടാം വയസ്സിലും ഗര്‍ഭം ധരിക്കുന്നതിനെ എതിര്‍ത്ത് സ്പെയിനില്‍ വലിയ തോതില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ടെങ്കിലും താന്‍ അതിനൊന്നും ചെവി കോടുക്കുന്നില്ലെന്ന് ലീന പറഞ്ഞു. ഡോക്ടര്‍മാര്‍ പോലും ഇതിന് എതിരായിരുന്നെന്നും ലീന പറയുന്നു. കൃത്രിമ മാര്‍ഗത്തിലൂടെയാണ് ഇപ്പോള്‍ മൂന്നാമതും ഗര്‍ഭിണിയിയാരിക്കുന്നത്. വയറ്റിലുള്ള കുട്ടിക്കും ലീന എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. ആറ് ശതമാനം മാത്രമാണ് ഇതിന് വിജയ സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. എങ്കിലും വലിയ ആത്മ വിശ്വാസത്തിലാണ് ലീന.

ഇളയമകള്‍ വിവാഹ മോചിതയാകുന്നു, മൂത്ത മകള്‍ക്കും പ്രശ്നങ്ങള്‍; മനസമാധാനം നഷ്ടപ്പെട്ട് രജനികാന്ത്



സിനിമയില്‍ ഇപ്പോള്‍ വിവാഹ മോചനത്തിന്റെ സീസണമാണ്. സ്റ്റൈല്‍ മന്നന്‍രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയുന്നു. ബിസിനസുകാരനായ അശ്വിനുമായുള്ള വിവാഹ ബന്ധം വേര്‍പിരിയുന്നതിന് ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി.

ഇരുവരുമായും രജനികാന്ത് സംസാരിക്കുകയും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതുകൊണ്ടൊന്നും വിവാഹ മോചനം തടയാന്‍ കഴിഞ്ഞില്ല എന്നാണ് കേള്‍ക്കുന്നത്.

സൗന്ദര്യയുടെ ദാമ്ബത്യം

2014 ലാണ് സൗന്ദര്യയും ബിസിനസുകാരനായ അശ്വിനും വിവാഹിതരാകുന്നത്. നാല് വര്‍ഷം പ്രണയിച്ചു നടന്നതിന് ശേഷമായിരുന്നുവത്രെ വിവാഹം. വേദ് എന്നാണ് ഏക മകന്റെ പേര്.
വിവാഹ മോചനത്തിലേക്ക്

വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. വിവാഹ മോചിതയാകുന്ന കാര്യം സൗന്ദര്യ സ്ഥിരീകരിച്ചു. പ്രശ്നങ്ങള്‍ പരിഹിരിക്കാന്‍ രജനികാന്ത് ശ്രമിച്ചെങ്കിലും നടന്നില്ലത്രെ.
മൂത്ത മകളുടെ കാര്യം

അതേ സമയം രജനികാന്തിന്റെ മൂത്ത മകളായ ഐശ്വര്യയുടെ ദാമ്ബത്യത്തിലും പ്രശ്നങ്ങളുണ്ടെന്നാണ് കേള്‍ക്കുന്നത്. ഐശ്വര്യയുടെ ഭര്‍ത്താവ് ധനുഷിനെയും നടി അമല പോളിനെയും ചേര്‍ത്ത് വച്ച്‌ വരുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്.
രജനികാന്തിന്റെ അവസ്ഥ

രണ്ട് പെണ്‍മക്കളുടെയും കാര്യത്തില്‍ സ്റ്റൈല്‍ മന്നന്‍ വിഷമത്തിലാണെന്നാണ് കേള്‍ക്കുന്നത്. ഇരുവരെയും പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമങ്ങളൊക്കെ ധയനീയമായി പരാജയപ്പെട്ടുവത്രെ. അതേ സമയം ധനുഷും ഐശ്വര്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്നാണ് വിശ്വാസം.

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ, സംഭവത്തിന് പിന്നില്‍ റാംഗിംഗ്!!!



ഹൈദരാബാദ്: ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ മരിച്ചു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ ഫൈന്‍ ആര്‍ട്ട്സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി എന്‍ പ്രവീണ്‍കുമാറാണ് (25) മരിച്ചത്. സര്‍വ്വകലാശാല ഹോസ്റ്റലിന്റെ എല്‍ ബ്ലോക്കിലെ 204ാം മുറിയില്‍ പുലര്‍ച്ചെ നാല് മണിയോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മുറിയില്‍ ആരുമില്ലാത്തതിനാല്‍ സുഹൃത്തിന്റെ മുറിയിലായിരുന്ന പ്രവീണ്‍ പുലര്‍ച്ചെ മുറിയിലെത്തി വാതില്‍ ഉള്ളില്‍ നിന്ന് കുറ്റിയിടുകയായിരുന്നു. വാതില്‍ തുറക്കാതായതോടെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന സുഹൃത്തുക്കളാണ് തൂങ്ങിയ നിലയില്‍ പ്രവീണിനെ കണ്ടെത്തിയത്. മെഹബൂബ നഗറില്‍ നിന്നുള്ള പ്രവീണ്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടയാളാണ്. കഴിഞ്ഞ ജൂലൈയിലാണ് 35കാരനായ പ്രവീണ്‍ സര്‍വ്വകലാശാലയില്‍ പ്രവേശനം നേടുന്നത്.

ജനുവരി 17ന് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല മരിച്ചത് സര്‍വ്വകലാശാലയ്ക്കുള്ളിലും രാജ്യത്തും ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ മറ്റൊരു വിദ്യാര്‍ത്ഥി കൂട് ആത്മഹത്യ ചെയ്യുന്നത്.

അമീറുല്‍ ഇസ്ലാം ലൈംഗിക വൈകൃത സ്വഭാവമുള്ള വ്യക്തി; ബലാത്സംഗ ശ്രമത്തിനിടെ ജിഷയുടെ പുറത്തു കടിച്ചു; ചുരിദാറില്‍ നിന്നും പ്രതിയുടെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു; നഖങ്ങളില്‍ അമീറിലിന്റെ തൊലി പറ്റിപ്പിടിച്ചിരുന്നു: ശാസ്ത്രീയ തെളിവുകള്‍ ചൂണ്ടിക്കാട്ടി ജിഷ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു



കൊച്ചി: പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഏപ്രില്‍ 28നാണു കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ പുറമ്ബോക്കില്‍ താമസിക്കുന്ന കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(30) ക്രൂരമായി കൊല്ലപ്പെട്ടത്. കൂലിപ്പണിക്കു പോയിരുന്ന അമ്മ രാജേശ്വരി അന്നു വൈകിട്ട് എട്ടിനു തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു.
സമീപവാസികളെ വിളിച്ച്‌ വാതില്‍ തുറന്ന് നോക്കുമ്ബോഴാണ് ജിഷയെ മരിച്ചനിലയില്‍ കണ്ടത്.

കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത 909/16 നമ്ബര്‍ കേസില്‍ അമിറുളിനെതിരേ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വര്‍ഗ പീഡനം തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയത്. വീട്ടില്‍ അതിക്രമിച്ചുകയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കാണു കേസ്. ബലാത്സംഗശ്രമത്തെ ചെറുത്ത ജിഷയെ അമിറുള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നേരത്തേ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.

കുറ്റം ചെയ്തതായി അമിറുള്‍ പൊലീസ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. തനിക്കൊപ്പം സുഹൃത്ത് അനാറുള്‍ ഇസ്ലാമും ഉണ്ടായിരുന്നുവെന്നും അമിറുള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ജിഷ സംഭവത്തിനുമുമ്ബ് അനാറുള്‍ പെരുമ്ബാവൂരില്‍നിന്ന് വിട്ടുപോയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണെ്ടത്തി. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘമാണ് ജൂണ്‍ 16ന് അമിറുളിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്നു പിടികൂടിയത്.

ഡിഎന്‍എ പരിശോധനയുടെയും സാഹചര്യത്തെളിവുകളുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് അമിറുളിനെ പ്രതിയാക്കി കേസെടുത്തത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും അമിറുളിന്റെ ചെരിപ്പും ആദ്യ അന്വേഷണസംഘം കണെ്ടത്തിയിരുന്നു. കൊലപാതകത്തിനുശേഷം അമിറുള്‍ വീട്ടില്‍നിന്ന് ഇറങ്ങിപോകുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. ഡിഎന്‍എ പരിശോധനയും അയല്‍വാസിയുടെ മൊഴിയും ചെരിപ്പും കേസില്‍ നിര്‍ണായക തെളിവായി. രണ്ടു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പൊലീസ് പരിശോധിച്ചു. അയല്‍വാസികളുള്‍പ്പെടെ 5000 പേരുടെ വിരലടയാളം ശേഖരിച്ചു. 23 പേരുടെ ഡിഎന്‍എയും പരിശോധിച്ചു. പല്ല്, രക്തം എന്നിവയും പരിശോധിച്ചു. കാക്കനാട് ജില്ലാ ജയിലില്‍ പ്രത്യേക സെല്ലിലാണ് അമിറുള്‍ ഇപ്പോള്‍. ഇയാളുടെ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുത്തിട്ടില്ല.

പൊലീസ് ചൂണ്ടിക്കാണിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഇങ്ങനെ..
ബലാല്‍സംഗ ശ്രമത്തിനിടെ അമിറുള്‍ ജിഷയുടെ പുറത്തു കടിച്ചിരുന്നു. ചുരിദാറില്‍ പുരണ്ട ഉമിനീരില്‍ നിന്ന് പ്രതിയുടെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.
ജിഷയുടെ നഖങ്ങളില്‍ അമിറുള്‍ ഇസ്ലാമിന്റെ തൊലി പറ്റിപ്പിടിച്ചിരുന്നു. ഇതില്‍ നിന്നുള്ള ഡിഎന്‍എ ചുരിദാറിലെ ചോരയില്‍ നിന്ന് അമീറിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.
വീട്ടിലെ വാതിലില്‍ നിന്ന് അമീറിന്റെ രക്തം ലഭിച്ചു.ഇതില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.
കൊലക്കത്തിയില്‍ നിന്ന് ജിഷയുടെ ഡിഎന്‍എ കണ്ടെത്തി.
പ്രതിയുടെ ചെരുപ്പിലെ ജിഷയുടെ രക്തത്തില്‍ നിന്ന് ഡിഎന്‍എ
ചെരുപ്പില്‍ പതിഞ്ഞ മണല്‍ ജിഷയുടെ വീട്ടിലേതാണെന്ന് ശാസ്ത്രീയ പരിശോധനാഫലം.

അറസ്റ്റിലായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള 90 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ അന്നേ ദിവസം പൊതു അവധിയായതിനാലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 28ന് വൈകീട്ടാണ് ജിഷയെ കനാല്‍ പുറമ്ബോക്കിലെ ഒറ്റമുറി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.