Thursday, 15 September 2016

മുലായത്തിനൊപ്പമെന്ന് ശിവ്പാല്‍ യാദവ്; അമര്‍സിങ്ങിനെ ലക്ഷ്യമിട്ട് അഖിലേഷ്



ലക്നൗ• താന്‍ മുലായം സിങ്ങിനൊപ്പമാണെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ ഇളയസഹോദരന്‍ ശിവ്പാല്‍ യാദവ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണു നമ്മുടെ ലക്ഷ്യം. നേതാജിയുടെ വാക്കുകള്‍ നമുക്ക് ഉത്തരവിനുസമാനമാണ്. ഏതു സാഹചര്യത്തിലും പാര്‍ട്ടിയെ തകര്‍ക്കാന്‍ നമ്മള്‍ അനുവദിക്കരുതെന്നും ശിവ്പാല്‍ പറഞ്ഞു. രാജിക്കുശേഷം പാര്‍ട്ടി പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കുടുംബത്തിനു പുറത്തുള്ള ചിലരാണു പാര്‍ട്ടിയിലെ പ്രതിസന്ധിക്കു കാരണമെന്നാണു മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിലപാട്. വര്‍ഷങ്ങള്‍ക്കുശേഷം പാര്‍ട്ടിയിലേക്കു തിരിച്ചെത്തിയ അമര്‍ സിങ്ങിനെതിരെയാണു പറയാതെ പറഞ്ഞുള്ള അഖിലേഷിന്റെ നിലപാടെന്നാണു വിലയിരുത്തല്‍.
തര്‍ക്കങ്ങള്‍ കനത്തതോടെ മകനൊപ്പം നില്‍ക്കേണ്ട സാഹചര്യം മുലായത്തിനുണ്ടായതെന്നും കരുതപ്പെടുന്നു.

അഴിമതിയുടെ പേരില്‍ ശിവ്പാലിന്റെ ഉറ്റ അനുയായികളായ രണ്ടുപേരെ അഖിലേഷ് മന്ത്രിസഭയില്‍നിന്നു പുറത്താക്കുകയും ശിവ്പാലിനെ പ്രധാനവകുപ്പുകളുടെ ചുമതലയില്‍നിന്നു നീക്കുകയും ചെയ്തതോടെയാണു സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിസന്ധി രൂപംകൊണ്ടത്. അഖിലേഷിനെ നീക്കി പകരം ശിവ്പാലിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ടായിരുന്നു മുലായത്തിന്റെ തിരിച്ചടി. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി ഇരുവിഭാഗത്തെയും മുലായം ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നെങ്കിലും അഖിലേഷ് അതിനു തയാറായിരുന്നില്ല.

No comments:

Post a Comment