Thursday, 15 September 2016

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടുകിട്ടിയതായി സ്ഥിരീകരണം



ക്വലാലംപുര്‍: 2014 മാര്‍ച്ച്‌ 8ാം തീയതി മുതല്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടുകിട്ടിയതായി ഔദ്യോഗിക സ്ഥിരീകരണം. ടാന്‍സാനിയയില്‍വെച്ച്‌ കണ്ടുകിട്ടിയ വിമാനത്തിന്റെ അവശിഷ്ടമാണ് കാണാതായ MH370 വിമാനത്തിന്റേതാണെന്ന് മലേഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

നേരത്തെയും ചില അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് അധികൃതര്‍ കാണാതായ വിമാനത്തിന്റെതാണെന്ന് സ്ഥിരീകരിക്കുന്നത്. ടാന്‍സാനിയയിലെ പെമ്ബ തീരത്തുനിന്നും കണ്ടെടുത്തതാണ് വിമാനത്തിന്റെ അവശിഷ്ടം.
ഇവയില്‍ വിമാനത്തിന്റെ പാര്‍ട് നമ്ബരും, തീയതി സ്റ്റാമ്ബും മറ്റു തിരിച്ചറിയല്‍ അടയാളങ്ങളും കണ്ടെത്തിയതായി മലേഷ്യന്‍ ഗതാഗതമന്ത്രി അറിയിച്ചു.

വിമാന അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേതുമായി സാമ്യമുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. വിശദമായ പരിശോധനയ്ക്കു ശേഷമാണ് കണ്ടെത്തിയത് കാണാതായ വിമാനത്തിന്റെ അവശിഷ്ടമാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതോടെ വിമാനം കടലില്‍ തന്നെ തകര്‍ന്നു വീണതാണെന്നും വിമാനത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളും ഏതെങ്കിലും തീരത്തടിഞ്ഞിട്ടുണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

2014ല്‍ 239 യാത്രക്കാരുമായാണ് ക്വലാലംപുരില്‍ നിന്നും ബെജിങ്ങിലേക്ക് പുറപ്പെട്ട വിമാനം കാണാതാകുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം തകര്‍ന്നടിഞ്ഞെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നതെങ്കിലും മാസങ്ങള്‍ നീണ്ട തിരച്ചിലിനുശേഷവും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് ഏറെ ദുരൂഹത നിറച്ചിരുന്നു.

No comments:

Post a Comment