Friday, 16 September 2016

ജിഷയെ കീഴ്പ്പെടുത്താനെത്തി, എതിര്‍ത്തപ്പോള്‍ ആയുധം പ്രയോഗിച്ചു, രഹസ്യഭാഗത്തു കുത്തിയത് സ്വഭാവവൈകൃതം മൂലം; ജിഷയുടെ വീട്ടില്‍ കാണപ്പെട്ട മൂന്നാമന്റെ വിരലടയാളത്തെ കുറിച്ച്‌ കുറ്റപത്രത്തില്‍ പരാമര്‍ശമില്ല; അമീറിന്റെ സുഹൃത്ത് അനാറുളിന്റെ തിരോധാനം പ്രതിഭാഗത്തിനുള്ള പഴുതായി മാറുമെന്ന് ആശങ്ക: ജിഷവധക്കേസിലെ വീഴ്ച്ച സൗമ്യവധക്കേസിലും ആവര്‍ത്തിക്കുമോ?



കോതമംഗലം: സൗമ്യവധക്കേസിന്റെ ദുരന്തം തന്നെ ജിഷ വധക്കേസിലും ആവര്‍ത്തിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ജിഷക്കേസില്‍ പൊലീസ് ഇന്നു സമര്‍പ്പിച്ച കുറ്റപത്രം സംബന്ധിച്ചു പുറത്തുവന്ന സൂചനകള്‍. പഴുതടച്ചൊരു കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്ന് അന്വേഷണ സംഘം വാദിക്കുമ്ബോള്‍ തന്നെയും പല കാര്യങ്ങളിലും കടുത് ആശങ്കയാണ് നിലനില്‍ക്കുന്നത്. 1500 പേജുള്ള കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്.

സംഭവത്തില്‍ പിടിയിലായ പ്രതി അമിറുള്‍ സംഭവദിവസം ജിഷയെ കീഴ്പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വീട്ടിലെത്തിയതെന്നും എതിര്‍പ്പ് ശക്തമായപ്പോള്‍ ആയുധപ്രയോഗം നടത്തിയതു മൂലമാണ് മരണപ്പെട്ടതെന്നും മരണശേഷം രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കിയത് പ്രതിയുടെ സ്വഭാവവൈകൃതം മൂലമാണെന്നുമാണ് കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശമെന്നാണ് ലഭ്യമായ വിവരം.
പൂര്‍ണമായും അമിറുള്‍ എന്ന പ്രതിയില്‍ മാത്രം കേന്ദ്രീകരിച്ചാണ് കുറ്റപത്രം തയാറാക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍, കൊല നടന്ന മുറിയില്‍ കണ്ടെത്തിയ അപരിചിത വിരലടയാളം ആരുടേതെന്നു തെളിയിക്കാന്‍ കഴിയാത്തതും പ്രതി അമിറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാമിനെ കണ്ടെത്താന്‍ കഴിയാത്തതും ജിഷ കൊലക്കേസ്സില്‍ പ്രോസിക്യൂഷന് തിരിച്ചടിയാവാന്‍ സാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ജോണ്‍സണ്‍ വരിക്കാപ്പിള്ളി അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ഈ വിഷയങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ പോലും ഇത് കേസ്സില്‍ നിര്‍ണ്ണായക വസ്തുതകളാണെന്ന് പ്രതിഭാഗത്തിന് സ്ഥാപിക്കാനായാല്‍ അത് പ്രോസിക്യൂഷന് തിരിച്ചടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗമ്യകേസ്സിലെ പ്രതിഭാഗം അഭിഭാഷകന്‍ ബി എ ആളൂര്‍ ഈ കേസ്സില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരാവാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഡ്വ ജോണ്‍സന്റെ ഈ വെളിപ്പെടുത്തലിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിരലടയാളം സംസാരിക്കുന്ന തെളിവാണെന്നാണ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്നും താന്‍ ലൈംഗിക ചൂഷണത്തിന് മാത്രമേ മുതിര്‍ന്നുള്ളുവെന്നും കൊലപ്പെടുത്തിയത് മറ്റൊരാളാണെന്നും(അനാറുള്‍) പ്രതി അമിറുള്‍ വിചാരണ ഘട്ടത്തില്‍ വെളിപ്പെടുത്തിയാല്‍ അത് കേസ്സിന്റെ ഗതി തന്നെ മാറ്റുമെന്നാണ് നിയമവിദഗ്ദ്ധരുടെ നിഗമനം.

അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ ഡി ജി പി, ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് രാജ്യത്തെ ഞെട്ടിച്ച പെരുമ്ബാവൂര്‍ ജിഷകൊലക്കേസ്സില്‍ കുറ്റപത്രം തയ്യാറാക്കല്‍ പൂര്‍ത്തിയാക്കിയത്. ഇതിനായി ഇന്നലെ രാവിലെ തന്നെ ഇവര്‍ പെരുമ്ബാവൂരില്‍ എത്തിയിരുന്നു. ഇന്നുരാവിലെ എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ലഭ്യമായ വിവരം.മജിസ്ട്രേറ്റ് അവധിയായതിനാല്‍ മുദ്രവച്ച കവറില്‍ കുറ്റപത്രം കോടതിയിലെത്തിക്കുന്നതിനാണ് അന്വേഷകസംഘത്തിന്റെ നീക്കം.

ജിഷയുടെ ജഡം കണ്ടെത്തിയ മുറിയില്‍ കണ്ടെത്തിയ, അമിറുളിന്റെയും ജിഷയുടെയും അല്ലാത്ത വിരലടയാളം, അമിറുളിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാമിന്റെ തിരോധാനം എന്നിവയ്ക്ക് ഇപ്പോഴും ഉത്തരം കണ്ടെത്താന്‍ അന്വേഷകസംഘത്തിനായിട്ടില്ല. ഇതു സംബന്ധിച്ചുള്ള പരാമര്‍ശം കുറ്റപത്രത്തിലുള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. സൗമ്യകേസിലെ വിധി കണക്കിലെടുത്ത് കുറ്റപത്രത്തില്‍ ഏതാനും കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും നടത്തിയതായും അറിയുന്നു. ഈ കേസിലെ ഏക പ്രതി അമിറുള്‍ ഇസ്ലാമിന് അര്‍ഹമായ ശിക്ഷ ലഭിക്കുന്നതിനുള്ള തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളതെന്നും സൗമ്യക്കേസിന്റെ ദുര്‍വ്വിധി ഈ കേസ്സില്‍ ഉണ്ടാവില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ അവകാശവാദം.

ആക്രമണത്തിനുപയോഗിച്ച കത്തി, മദ്യക്കുപ്പി തുടങ്ങിയവ സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ തെളിവുകളില്‍ ഉള്‍പ്പെടും. കൃത്യം നടത്തിയത് അമിറുള്‍ തന്നെയെന്ന് സ്ഥാപിക്കാന്‍ അന്വേഷകസംഘം പ്രധാനമായും മുന്നോട്ടുവയ്ക്കുന്നതു ഡി എന്‍ എ പരിശോധനാഫലമാണ്. ജിഷയുടെ നഖത്തിനിടയില്‍ നിന്നും കണ്ടെടുത്ത തൊലി, കൊല നടന്ന മുറിയിലെ വാതിലിന്റെ കൊളുത്തില്‍ കാണപ്പെട്ട രക്തക്കറ എന്നിവയില്‍ നിന്നും തിരിച്ചറിഞ്ഞ ഡി എന്‍ എ അമിറുളിന്റേതാണെന്ന് സ്ഥിരീകരിക്കാനായത് കേസ്സില്‍ പ്രോസിക്യൂഷന് ഏറെ അനുകൂലഘടകമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ .

പെരുമ്ബാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയില്‍ അമ്മ രാജേശ്വരിക്കൊപ്പം പുറംപോക്കില്‍ താമസിച്ചിരുന്ന നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ ജഡം വികൃതമാക്കിയ നിലയില്‍ ഈ വര്‍ഷം ഏപ്രില്‍ 28-ന് വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ആദ്യഘട്ട അന്വേഷണത്തിലെ പാളിച്ചകള്‍ മൂലം പ്രതി അനാറുള്‍ ഇസ്ലാം നാടുവിട്ടിരുന്നു.പിന്നീട് സംസ്ഥാന പൊലീസിലെ സര്‍വ്വ സന്നാഹങ്ങളും പ്രയോജനപ്പെടുത്തി, മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലക്കാട് -തമിഴ്നാട് അതിര്‍ത്തിക്കടുത്തുള്ള തമിഴ്ഗ്രാമത്തില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പശ്ചിമബംഗാള്‍ സ്വദേശി അമിറുള്‍ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തത്.

ദിവസങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥര്‍ വിവിധ മാര്‍ഗ്ഗങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ അമിറുള്‍ കുറ്റം സമ്മതിക്കുകയും പിന്നീട് പെരുമ്ബാവൂര്‍ കോടതിയില്‍ ഹാജരാക്കി ഇയാളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.ഈ സംഭവത്തില്‍ അസ്വഭാവിക മരണത്തിനാണ് കുറുപ്പംപടി പൊലീസ് കേസ്സ് ചാര്‍ജ്ജ് ചെയ്തിരുന്നത്. അനാറുള്‍ കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്നീട് ഈ കേസ്സില്‍ സുപ്രധാനമാറ്റങ്ങളുണ്ടായി. കൊലപാതകവും അനുബന്ധ സംഭവങ്ങളും ചേര്‍ത്ത് പിന്നീട് ചാര്‍ജ് ചെയ്ത കേസ്സിലെ കുറ്റപത്രമാണ് ഇപ്പോള്‍ വിചാരണ കോടതിയില്‍ സമര്‍പ്പിക്കുന്നത്.

No comments:

Post a Comment