Thursday, 15 September 2016

ജിഷ വധക്കേസില്‍ കുറ്റപത്രം ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും; സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ പഴുതുകളടച്ച്‌ കുറ്റപത്രം തയാറാക്കുമെന്ന് ഉന്നതവൃത്തങ്ങള്‍



കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്ബാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം ശനിയാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റിലായ അമിറുല്‍ ഇസ്ലാമിനെ മാത്രം പ്രതി ചേര്‍ത്താകും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. സൗമ്യവധക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ പെരുമ്ബാവൂര്‍ ജിഷ വധക്കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കേന്ദ്രീകരിച്ച്‌ കുറ്റപത്രം നല്‍കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. കൊലപാതകസമയത്ത് ജിഷ ധരിച്ചിരുന്ന വസ്ത്രത്തില്‍ പുരണ്ട ഉമിനീരില്‍ നിന്ന് അമീറിന്റെ ഡിഎന്‍എ വേര്‍തിരിക്കാനായതാണ് പ്രധാനനേട്ടമായി അന്വേഷണ സംഘം വിലയിരുത്തുന്നത്.

പഴുതുകളടച്ചുള്ള അന്വേഷണത്തിനൊടുവില്‍ പിഴവുകളില്ലാതെയുള്ള കുറ്റപത്രം.
ജിഷ വധക്കേസില്‍ അത്തരമൊരു കുറ്റപത്രം തയാറാക്കാനുള്ള അവസാന വട്ട പരിശോധനകളിലാണ് പൊലീസ്. പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധനാഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തെളിവുകള്‍ നിരത്തുക. പ്രധാനമായും 7 ശാസ്ത്രീയ തെളിവുകളാണ് പൊലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുക. കൊലപാതക സമയത്ത് ജിഷ ധരിച്ചിരുന്ന ചൂരിദാറില്‍ പുരണ്ട ഉമിനീരില്‍ നിന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തതാണ് ഏറ്റവും പ്രധാനം. അമീര്‍ ജിഷയെ പുറത്ത് കടിച്ച പാടില്‍ നിന്നാണ് ഈ ഉമിനീര്‍ ശേഖരിച്ചത്.

പോസ്റ്റ്മോര്‍ട്ടം സമയത്ത് ശേഖരിച്ച ജിഷയുടെ നഖങ്ങളില്‍ നിന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തതാണ് രണ്ടാമത്തേത്. ജിഷയുടെ ചൂരിദാറില്‍ പുരണ്ട ചോരയില്‍ നിന്ന് ജിഷയുടെയും അമീര്‍ ഉള്‍ ഇസ്ലാമിന്റെയും ഡിഎന്‍എ വേര്‍തിരിക്കാന്‍ സാധിച്ചു. ജിഷയുടെ വീടിനു പുറകിലെ വാതിലിന്റെ കോണ്‍ക്രീറ്റ് ഫ്രയിമില്‍ പുരണ്ട ചോരയില്‍ നിന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ ഡിഎന്‍എ വേര്‍തിരിച്ചു പൊലീസ് കണ്ടെടുത്തകൊലപാതത്തിനുപയോഗിച്ച കത്തിയില്‍ നിന്ന് ജിഷയുടെ ഡിഎന്‍എ വേര്‍തിരിക്കാന്‍ സാധിച്ചു .ജിഷയുടെ വീടിനടുത്ത് കണ്ടെത്തിയ ചെരുപ്പില്‍ പുരണ്ട ചോരയില്‍ നിന്ന് ജിഷയുടെ ഡിഎന്‍എ വേര്‍തിരിച്ചു. ഈ ചെരുപ്പ് പ്രതിയുടേതാണ്. ഈ ചെരുപ്പില്‍ നിന്ന് ജിഷയുടെ വീടിനു പുറകിലെ മണല്‍ ശാസ്ത്രീയ പരിശോധനയിലുടെ കണ്ടെടുത്തു. അന്വേഷണത്തിന്റെ ആദ്യദിവസങ്ങളിലെ അലംഭാവത്തിന് ഏറെ പഴികേട്ടതിനാല്‍ കൃത്യതയുള്ള കുറ്റപത്രം തയാറാക്കാനാണ് ഇത്രയും സമയമെടുത്തതെന്ന് ഉന്നതവൃത്തങ്ങള്‍ പറയുന്നു.

No comments:

Post a Comment