Thursday, 15 September 2016

ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്തിയതിന് ലഭിച്ചത് 15 ലക്ഷം രൂപയെന്ന് അഭിഭാഷകന്‍



ദില്ലി: സംസ്ഥാനം ഏറെ ചര്‍ച്ചചെയ്ത സൗമ്യവധക്കേസില്‍ കുറ്റവാളി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബി.എ ആളൂരിന് എവിടെനിന്നാണ് പ്രതിഫലം ലഭിക്കുന്നതെന്നകാര്യത്തില്‍ ദുരൂഹതകളുണ്ടായിരുന്നു. ഗോവിന്ദച്ചാമി അധോലോക കുറ്റവാളികളുടെ ഒരു കണ്ണിയാണെന്നും ഇയാളെ രക്ഷപ്പെടുത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ ആളുണ്ടെന്നും റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

ഇക്കാര്യം ശരിവെച്ചുകൊണ്ട് ഗോവിന്ദചാമിക്ക് വേണ്ടി വാദിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന് കേസ് വാദിച്ച ബി.എ ആളൂര്‍ വെളിപ്പെടുത്തി.
കേസ് വാദിക്കാനായി തന്നെ സമീപിച്ചവരില്‍ നിന്നും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ഇവര്‍ ആരാണെന്ന് താന്‍ പറയില്ലെന്നും ആളൂര്‍ വ്യക്തമാക്കി.

ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്നും രക്ഷപ്പെടുത്തിയശേഷമാണ് ആളൂരിന്റെ പ്രതികരണം. ഏകദേശം 15 ലക്ഷത്തിലധികം രൂപ ഫീസ് ഇനത്തില്‍ കൈപ്പറ്റിയെന്ന് അഭിഭാഷകന്‍ പറയുന്നു. പ്രതിഫലം തരുന്നവര്‍ക്കുവേണ്ടി വാദിക്കുകയെന്നതാണ് അഭിഭാഷകന്റെ തൊഴില്‍. അതുമാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇയാളുടെ വാദം.

കീഴ്ക്കോടതി മുതല്‍ ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായത്. അഡ്വ. ആളൂരാണ്. പ്രമാദമായ കേസുകള്‍ ഏറ്റെടുത്ത് ശ്രദ്ധപിടിച്ചുപറ്റുക മാത്രമാണ് ഇയാളുടെ ലക്ഷമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, പ്രതിയെ കൊലക്കയറില്‍ നിന്നും രക്ഷിച്ചെടുത്തതോടെ ആളൂരിന് പിന്നാലെ കൂടുതല്‍ കുറ്റവാളികള്‍ വക്കാലത്തുമായി എത്തുമെന്നുറപ്പാണ്.

No comments:

Post a Comment