Thursday, 15 September 2016

കാവേരി വിഷയത്തില്‍ വീണ്ടും ബന്ദ്, ഇന്ന് തമിഴ്നാട്ടില്‍.. ബന്ദ് തുടങ്ങി.. കര്‍ണാടകയ്ക്ക് എതിരെ റാലി!



ചെന്നൈ: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് വീണ്ടും ബന്ദ്. ഇത്തവണ തമിഴ്നാട്ടിലാണ് ബന്ദ് നടക്കുന്നത്. കാവേരി പ്രശ്നത്തിന് എത്രയും വേഗം നിയമപരമായ ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളാണ് ഇന്ന് (സെപ്തംബര്‍ 16 വെള്ളിയാഴ്ച) സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സുപ്രീം കോടതി വിധിക്ക് പിന്നാലെ കര്‍ണാടകയില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയും തമിഴ്നാട്ടില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

ബന്ദില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടി തമിഴ്നാട് സര്‍ക്കാര്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
ബന്ദ് പ്രധാന നഗരങ്ങളിലെ വാഹന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പലയിടത്തും സ്കൂളുകള്‍ക്ക് അവധിയാണ്. സര്‍ക്കാര്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ സ്കൂളുകളാണ് ബന്ദിനെത്തുടര്‍ന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ണാടകയ്ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ പ്രതിഷേധ റാലികള്‍ നടക്കുന്നുണ്ട്. എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന റാലിക്ക് തമിഴ്നാട് പ്രതിപക്ഷ നേതാവും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍ നേതൃത്വം നല്‍കി. ബന്ദിനിടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി 1.18 ലക്ഷം പോലീസ് ഉദ്യോഗസ്ഥരാണ് വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിട്ടുള്ളത്.

കര്‍ണാടക സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കും കമ്ബനികള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ കര്‍ണാടകയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത്തിബലെ ചെക് പോസ്റ്റില്‍ സുരക്ഷ ശക്തമാക്കി. തമിഴ്നാട്ടിലേക്ക് പോകാനുള്ള കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. രാവിലെ വാഹനങ്ങള്‍ തടഞ്ഞതോടെ പലരും നടന്നാണ് അതിര്‍ത്തി കടന്നത്.

No comments:

Post a Comment