Friday, 16 September 2016

ഭാര്യയുടെ മൃതദേഹം ചുമന്ന് നടന്ന മാഞ്ചി വിമാനത്തില്‍ വന്നിറങ്ങിയപ്പോള്‍



ദില്ലി: ആശുപത്രിയില്‍ നിന്ന് ഭാര്യയുടെ മൃതശരീരം വാങ്ങി തോളില്‍ വച്ച്‌ പത്ത് കിലോമീറ്റര്‍ മകള്‍ക്കൊപ്പം നടന്ന ഭര്‍ത്താവ്.. അങ്ങനെയാണ് ഓഡീഷ സ്വദേശി ധന മാഞ്ചിയെ ലോകം അറിഞ്ഞത്. അതേ മാഞ്ചി, ബഹറൈന്‍ രാജാവ് പ്രഖ്യാപിച്ച ധനസഹായം സ്വകരിക്കാന്‍ ദില്ലിയില്‍ എത്തിയത് വിമാനത്തിലാണ്.

ചുവന്ന പരവതാനിയിലൂടെ റബ്ബര്‍ ചെരിപ്പിട്ട് നടക്കുമ്ബോള്‍ മാഞ്ചി വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ തീര്‍ത്തും അപരിചിതരായി തനിക്കു ചുറ്റും ഇരിക്കുന്നവരെ കണ്ടിട്ടാവാം. അപരിചിതമായ സാഹചര്യത്തില്‍ മിന്നി മറയുന്ന ക്യാമറ വെളിച്ചത്തിലും മാഞ്ചിയുടെ മുഖത്തെ വിഷമം കാണാമായിരുന്നു.

നീല ലുങ്കിയും വെള്ള ഷര്‍ട്ടും കഴുത്തില്‍ ഒരു തോര്‍ത്തും അണിഞ്ഞ് തീര്‍ത്തും ഗ്രാമീണനായിട്ടാണ് മാഞ്ചി തലസ്ഥാന നഗരിയില്‍ എത്തിയത്. ബഹറൈന്‍ എംബസി ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ വേദിയും മാഞ്ചിയ്ക്ക് ഏറെ അപരിചിതമായിരുന്നു.

മാഞ്ചിയുടെ കഥ പുറംലോകെ അറിഞ്ഞതോടെ ഒരുപാട് പേര്‍ അദ്ദേഹത്തിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത അറിഞ്ഞിട്ടാണ് ബഹറൈന്‍ രാജാവ് മാഞ്ചിയ്ക്ക് 8.87 ലക്ഷം രൂപ (5000 ബഹറൈന്‍ ദിനാര്‍) ധനസഹായമായി നല്‍കിയത്.

കാല്‍നടയായി മാത്രം നടന്നു ശീലിച്ച മാഞ്ചി ആദ്യമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത്. ധനസഹായം കൈപ്പറ്റിയ ശേഷം ഉച്ചയോടെ മാഞ്ചി വിമാനത്തില്‍ തന്നെ തിരിച്ച്‌ ഒഡീഷയിലേക്ക് പറന്നു.

No comments:

Post a Comment