Friday, 16 September 2016

കാവേരി പ്രക്ഷോഭം; പരസ്യമായി തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു



ചെന്നൈ: കാവേരി ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിലും കര്‍ണാടകത്തിലും നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ഒരു യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചെന്നൈയില്‍ നടന്ന ഒരു റാലിക്കിടെ നാം തമിളര്‍ കച്ചി സംഘടനയുടെ പ്രവര്‍ത്തകന്‍ വിഗ്നേഷ്(21) വ്യാഴാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഉടന്‍ കില്‍പാക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും 93 ശതമാനം പൊള്ളലേറ്റതിനെതുടര്‍ന്ന് വെള്ളിയാഴ്ച മരിക്കുകയായിരുന്നു. തമിഴ് നാട്ടിലെ തിരുവാരുര്‍ ജില്ലയിലെ മന്നാര്‍ഗുഡി സ്വദേശിയാണ് വിഗ്നേഷ്.
ഇയാളുടെ ആത്മഹത്യാ കുറിപ്പ് പോലീസ് പിന്നീട് കണ്ടെത്തി. കാവേരി ജലത്തര്‍ക്കമാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് പോലീസ് സൂചിപ്പിച്ചു.

കാവേരി നദീജലതര്‍ക്കത്തില്‍ തമിഴ്നാട്ടില്‍ പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് യുവാവിന്റെ മരണവിവരം എത്തുന്നത്. ഇതോടെ പലയിടത്തും വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അതിനിടെ ബന്ദിനോടനുബന്ധിച്ച്‌ പ്രതിഷേധിച്ച കനിമൊഴി, സ്റ്റാലിന്‍ തുടങ്ങിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്കത്തില്‍ കഴിഞ്ഞദിവസം സുപ്രീംകോടതി വിധി വന്നതോടെയാണ് ഇരു സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. തമിഴ് നാടിന് നിശ്ചിത അളവ് ജലം വിട്ടുകൊടുക്കാന്‍ കര്‍ണാടകത്തോട് നിര്‍ദ്ദേശിക്കുന്നതായിരുന്നു വിധി. എന്നാല്‍, വിധിയെ എതിര്‍ത്ത് കര്‍ണാടകത്തില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള സമാധാനാന്തരീക്ഷം തകര്‍ക്കുകയായിരുന്നു.

No comments:

Post a Comment