Sunday, 18 September 2016

മലവെള്ളപ്പാച്ചില്‍: രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി, നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു



കോഴിക്കോട്: കുറ്റിയാടിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് പേരില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. നാലുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. പാറയ്ക്കല്‍ രജീഷ് (22) കക്കുഴി കുന്നുമ്മല്‍ കോതോട് മരത്തോങ്കര സ്വദേശി ഷൈന്‍ ശശി (18)എന്നിവരാണ് മരിച്ചത്. മാവട്ടം ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഏഴ് മണിയോടെ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. കാണാതായ മറ്റ് നാലു പേര്‍ക്കായുള്ള തിരച്ചില്‍ തിങ്കളാഴ്ച പുലര്‍ച്ചയും തുടരുകയാണ്. വനത്തില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് പുഴയില്‍ കുളിക്കുകയായിരുന്ന രജീഷ് ഉള്‍പ്പടെ ആറ് പേര്‍ ഒഴുകിപ്പോകുകയായിരുന്നു.

മാവട്ടത്തിന് സമീപം കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ട് നാലിനും അഞ്ചിനുമിടെയാണ് അപകടം. കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസ് (21), പാറയുള്ള പറന്പത്ത് വിഷ്ണു (20), പാറക്കല്‍ രജീഷ് (22), കറ്റോടി അശ്വന്ത് (21), പാറയുള്ള പറന്പത്ത് അക്ഷയ് രാജ് (22), കക്കുഴി പറന്പത്ത് ഷൈന്‍ ശശി (18) എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട മൂന്നു പേര്‍ രക്ഷപ്പെട്ടു.
ഇവരെല്ലാം കുറ്റിയാടി, മരുതോങ്കര പഞ്ചായത്തുകളിലെ കോതോട് സ്വദേശികളാണ്. കെട്ടിടനിര്‍മാണത്തൊഴിലാളികളാണ് പലരും. ജോലി കഴിഞ്ഞ് വൈകുന്നേരം പശുക്കടവ് സെന്റര്‍ മുക്കിന് സമീപം പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു. പൂഴിത്തോട് മിനിജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിന് സമീപത്തായാണ് അപകടം. കോതോട് ഇവര്‍ കുളിക്കാനിറങ്ങുന്പോള്‍ പുഴയില്‍ കുറഞ്ഞ വെള്ളമേ ഉണ്ടായിരുന്നുള്ളൂ. പൊടുന്നനെ ജലനിരപ്പ് ഉയരുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ പെട്ട് ഇവര്‍ താഴേക്ക് ഒലിച്ചു. മരച്ചില്ലകളിലും മറ്റും പിടികിട്ടിയവരാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്ബോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ മൊബെല്‍ ഫോണും വസ്ത്രങ്ങളും വെക്കാന്‍ കരയ്ക്ക് കയറിയതുകൊണ്ടാണ് അപകടവിവരം പെട്ടെന്ന് പുറത്തെത്തിയത്.
തോടിലെ പാറയുള്ളപറമ്ബത്ത് അമല്‍ കൃഷ്ണ (23), പാറയുള്ള പറമ്ബത്ത് ജിഷ്ണു (23), കുട്ടിക്കുന്നുമ്മല്‍ വിനീഷ് (24) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ കുറ്റിയാടി ഗവ.ആസ്?പത്രിയില്‍ ചികിത്സ തേടി. ആര്‍ക്കും കാര്യമായ പ്രശ്നമൊന്നുമില്ല. പശുക്കടവിലെ കുരിക്കന്‍തോട് വനമേഖലയിലാണ് ഉരുള്‍പൊട്ടിയതെന്ന് സംശയിക്കുന്നു. എന്നാല്‍ മേഘവിസ്ഫോടനം നടന്നതായും സംശയമുണ്ട്. നൊടിയിടകൊണ്ട് പുഴയില്‍ വെള്ളം കയറിയതാണ് ഈ സംശയത്തിലേക്ക് നയിക്കുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. വടകര, നാദാപുരം, പേരാമ്ബ്ര എന്നിവിടങ്ങളിലെ അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
തൃശ്ശൂരില്‍നിന്ന് ദുരന്തനിവാരണ സേന കുറ്റിയാടിയിലെത്തി. കോഴിക്കോട് റൂറല്‍ എസ്.പി. എന്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും സ്ഥലത്തുണ്ട്. രാത്രിയായതും പുഴയില്‍ ഒഴുക്ക് ശക്തമായതും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. അഗ്നിരക്ഷാസേന പ്രദേശത്ത് വെളിച്ചസംവിധാനം ഒരുക്കി. എക്സൈസ്തൊഴില്‍ വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മന്ത്രി എ.കെ. ശശീന്ദ്രനും കുറ്റിയാടിയിലെത്തി. അസിസ്റ്റന്റ്് കളക്ടറും ഡെപ്യൂട്ടി കളക്ടര്‍മാരും ഉള്‍പ്പെടെ റവന്യൂസംഘവും സ്ഥലത്തെത്തി.

No comments:

Post a Comment