Friday, 16 September 2016

പിറന്നാള്‍ ആഘോഷിക്കാന്‍ മോദിക്ക് പേടിയോ? ജിഗ്നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്തു, അജ്ഞാത കേന്ദ്രത്തില്‍



അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിന് ശേഷം ജിഗ്നേഷിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.

പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ എത്തുന്ന സാഹചര്യത്തിലാണ് ജിഗ്നേഷിനെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 17 ന് രാത്രി അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ചാണ് ജിഗ്നേഷിനെ മഫ്തിയിലെത്തിയ പോലീസ് സംഘം പിടികൂടിയത്.

ദില്ലിയില്‍ ദളിത് സ്വാഭിമാന്‍ സംഘര്‍ഷ റാളിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ജിഗ്നേഷ്. ജിഗ്നേഷിന്റെ നേതൃത്വത്തിലുള്ള ദളിത് പ്രക്ഷോഭം ഗുജറാത്തിനെ പിടിച്ചുകുലുക്കിയിരുന്നു. ഗുജറാത്തിലെ ദളിത് പീഡനങ്ങള്‍ക്കെതിരെ ആയിരുന്നു പ്രക്ഷോഭം.

തന്റെ 66-ാം പിറന്നാല്‍ ആഘോഷിക്കുന്നതിനായി നരേന്ദ്ര മോദി ഗുജറാത്തില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തത്. മോദിയുടെ വിമാനം എത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബായിരുന്നു ദില്ലിയില്‍ നിന്ന് ജിഗ്നേഷ് എത്തിയത്. അറസ്റ്റിന് ജിഗ്നേഷിന്റെ സഹോദരന്‍ സാക്ഷിയാണ്.

ദില്ലിയില്‍ നടന്ന പരിപാടിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയും പങ്കെടുത്തിരുന്നു. എന്തിനാണ് ജിഗ്നേഷിനെ കസ്റ്റഡിയിലെടുത്തത് എന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന് യെച്ചൂരി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലും ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിനെതിരെയുള്ള പ്രതിഷേധം ചൂടുപിടിച്ചുകഴിഞ്ഞു.

No comments:

Post a Comment