Friday, 16 September 2016

ബലാത്സംഗകേസില്‍ മറ്റൊരു പ്രതിയുടെയും വധശിക്ഷ റദ്ദാക്കി; 14 വര്‍ഷത്തെ ജീവപര്യന്തം 25 വര്‍ഷമാക്കി



ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിയുടെ വധശിക്ഷ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ച സുപ്രീംകോടതി മറ്റൊരു ബലാത്സംഗ പ്രതിയുടെ വധശിക്ഷയും ഒഴിവാക്കി. ഏഴൂവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പഞ്ചം ലോധി എന്നയാളുടെ വിധിയാണ് മാറ്റിയെഴുതിയത്. പകരം പ്രതിക്ക് കിട്ടിയത് 25 വര്‍ഷം തടവ്.

കീഴ്കോടതികള്‍ വിധിച്ച ശിക്ഷ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമല്ലെന്ന് കാട്ടിയാണ് വധ ശിക്ഷ മാറ്റിയത്. അതേസമയം 14 വര്‍ഷം കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയാല്‍ സമാന കൃത്യം ആവര്‍ത്തിച്ചേക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടാന്‍ കോടതി മറന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്നെന്ന വിചാരണകോടതിയുടെയും മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെയും കണ്ടെത്തല്‍ ശരി വെച്ച സുപ്രീംകോടതി ഇടവേളയില്ലാതെ വേണം 25 വര്‍ഷത്തെ ശിക്ഷ അനുഭവിക്കാനെന്നും പൂര്‍ത്തിയാകാതെ പ്രതിയെ പുറത്ത് വിടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

2011 ല്‍ ഏഴു വയസ്സുകാരിയായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ആദ്യം വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട മദ്ധ്യപ്രദേശ് പിന്നീട് ജീവപര്യന്തം മതിയെന്ന ആവശ്യം ചൂണ്ടിക്കാട്ടുകയായിരുന്നു. സൗമ്യാ വധക്കേസില്‍ വിചാരണകോടതിയും ഹൈക്കോടതിയും വിധിച്ച പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി എടുത്തുമാറ്റിയത്. സൗമ്യയെ ഗോവിന്ദചാമി കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷന് ശാസ്ത്രീയമായി തെളിയിക്കാനായില്ല എന്നായിരുന്നു കോടതി പറഞ്ഞത്.

No comments:

Post a Comment