Wednesday, 14 September 2016

സെറീനയ്ക്കും സിമോണയ്ക്കും മരുന്നടിക്കാന്‍ വാഡയുടെ ഒത്താശയെന്ന് കണ്ടെത്തല്‍



അമേരിക്കന്‍ കായികതാരങ്ങളുടെ മരുന്ന് ഉപയോഗം സംബന്ധിച്ച്‌ നിരവധി രേഖകള്‍ തങ്ങള്‍ കരസ്ഥമാക്കിയതായി ഫാന്‍സി ബെയേഴ്സ് എന്ന ഹാക്കിങ് ടീം അവകാശപ്പെട്ടു.

മോസ്ക്കോ: ലോക ഒന്നാം നമ്ബര്‍ വനിതാ ടെന്നിസ് താരം സെറീന വില്ല്യംസിനും റിയോ ഒളിമ്ബിക്സില്‍ നാലു സ്വര്‍ണം നേടിയ ജിനാസ്റ്റിക് താരം സിമോണ ബൈല്‍സിനും നിരോധിത മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി തെളിഞ്ഞു. റഷ്യയില്‍ നിന്നുള്ള ഹാക്കര്‍മാര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ഉപയോഗ വിരുദ്ധ ഏജന്‍സിയായ വാഡയുടെ ഡാറ്റ ബേസില്‍ നിന്ന് ശേഖരിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. അമേരിക്കന്‍ കായികതാരങ്ങളുടെ മരുന്ന് ഉപയോഗം സംബന്ധിച്ച്‌ നിരവധി രേഖകള്‍ തങ്ങള്‍ കരസ്ഥമാക്കിയതായി ഫാന്‍സി ബെയേഴ്സ് എന്ന ഹാക്കിങ് ടീം അവകാശപ്പെട്ടു.
ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരായ നീക്കം തകര്‍ക്കാനുള്ള ശ്രമമാണ് ഹാക്കര്‍മാര്‍ നടത്തുന്നതെന്ന് വാഡ പറഞ്ഞു. എന്നാല്‍, രേഖകള്‍ ചോര്‍ന്നതില്‍ തങ്ങള്‍ക്കോ ചാര സംഘടനയ്ക്കോ യാതൊരു പങ്കുമില്ലെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ വക്താവ് ദിമിത്രി പെസ്ക്കോവ് അറിയിച്ചു.

കായികതാരങ്ങളെ, രേഖകള്‍ പരിശോധിച്ച്‌ നിയന്ത്രിതമായി മരുന്ന് ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള രേഖകളായ തെറോപോറ്റിക് യൂസ എക്സപ്ഷന്‍ എന്ന ഫയലാണ് ഹാക്ക് ചെയ്തത്.

സിമോണ ബൈല്‍സിന്, മാനസികമായ ഉത്തേജനത്തിനുവേണ്ടി, നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന്റെ രേഖകളാണ് ഹാക്കര്‍മാര്‍ പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ആഗസ്തില്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും സിമോണ അയോഗ്യയാക്കപ്പെട്ടില്ലെന്ന് രേഖകള്‍ പറയുന്നു. 2013, 2014 വര്‍ഷങ്ങളില്‍ ഡെക്സ്ട്രോംഫെറ്റാമിന്‍ എന്ന മരുന്ന് ഉപയോഗിക്കാന്‍ സിമോണയ്ക്ക് അനുവാദം നല്‍കിയിരുന്നെന്നും രേഖകളില്‍ ഉണ്ട്.

എന്നാല്‍, താന്‍ കുട്ടിക്കാലം മുതല്‍ തന്നെ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡറിനുള്ള മരുന്ന് കഴിക്കാറുണ്ടായിരുന്നുവെന്നും നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് സിമോണ ബൈല്‍സ് പറഞ്ഞു.

ഹാക്കര്‍മാരുടെ കൈവശമുള്ള രേഖകള്‍ അനുസരിച്ച്‌ സെറീന പേശിക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ക്കുള്ള മരുന്ന് ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്. 2010, 2014, 2015 വര്‍ഷങ്ങളില്‍ നിരോധിക്കപ്പെട്ട ഓക്സികോഡോണ്‍, ഹൈഡ്രോമോര്‍ഫോണ്‍, പ്രെഡ്നിസോണ്‍, മീഥൈല്‍പ്രെഡ്നിസോളോണ്‍ തുങ്ങിയ മരുന്നുകള്‍ ഉപയോഗിക്കാന്‍ വാഡ സെറീനയ്ക്ക് അനുവാദം കൊടുത്തിരുന്നതായി രേഖകള്‍ പറയുന്നു. എന്നാല്‍, സെറീനയുടെ വൈദ്യപരിശോധനയുടെ വിവരങ്ങളൊന്നും ഈ രേഖകളിലില്ല. റിയോ ഒളിമ്ബിക്സിന്റെ വനിതാ സിംഗിള്‍സില്‍ സെറീന മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്താവുകയായിരുന്നു.

ഇവര്‍ക്ക് പുറമെ നിരവധി അമേരിക്കന്‍ കായികതാരങ്ങള്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നതായി ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. അവരെല്ലാം നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് ലഭിച്ചവരാണ്. ഇക്കാര്യത്തില്‍ വാഡയും അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയും കുറ്റക്കാരാണ്-അവര്‍ പറഞ്ഞു.

ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ മുഴുവന്‍ റഷ്യന്‍ ടീമിനും റിയോ ഒളിമ്ബിക്സില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് റഷ്യന്‍ ഹാക്കര്‍മാര്‍ വാഡയുടെ ഡാറ്റബെയ്സില്‍ നുഴഞ്ഞുകയറിയത്.

No comments:

Post a Comment